വക്കം: പൂട്ടിയിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 45 പവനും വിദേശ കറൻസി അടക്കം ഒരു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ. മണമ്പൂർ, പെരുംകുളം, എം.വി.പി ഹൗസിൽ യാസീൻ (19) ആണ് പിടിയിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു മുഖ്യ പ്രതിയും നിരവധി കേസുകളിലെ പ്രതിയുമായ രതീഷ് എന്ന കണ്ണപ്പൻ രതീഷടക്കം നാല് പേരെ കടയ്ക്കാവൂർ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. മോഷ്ടിച്ച തുക ഉപയോഗിച്ച് വാങ്ങിയ മൊബൈൽ ഫോണുകളും വിദേശ കറൻസിയും പൊലീസ് കണ്ടെടുത്തു. ഇതിന് പ്രതികളെ സഹായിച്ച തൊപ്പിച്ചന്ത റോഡുവിള വീട്ടിൽ സിയാദ്, വക്കം മേത്തർ വിളാകത്ത് വീട്ടിൽ സിയാദ്, പെരുംകുളം എം.വി.പി ഹൗസിൽ സെയ്ദാലി എന്നിവരും പിടിയിലായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ രതീഷും യാസിനും ചേർന്നാണ് രതീഷിന്റെ കവലയൂരുള്ള ഭാര്യാപിതാവിന്റെ കുഴിമാടത്തിൽ കുഴിച്ചിട്ടിരുന്നത്. വിശദമായ അന്വേഷണത്തിൽ മോഷണമുതലുകൾ കണ്ടെത്തിയെങ്കിലും യാസീനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തമിഴ്നാട്ടിലെ മധുര, ദിണ്ടുഗൽ, സേലം, കോയമ്പത്തൂർ ഭാഗങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സേലത്ത് നിന്ന് ട്രെയിനിൽ വർക്കല ഇറങ്ങി കടയ്ക്കാവൂരുള്ള ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് ഇയാൾ അറസ്റ്റിലായത്. ഈ മാസം 6 ന് രാത്രി മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിന് സമീപം എ.എസ് ലാൻഡിൽ പ്രവാസിയായ അശോകന്റെ വീടിന്റെ വാതിലുകൾ തകർത്താണ് സംഘം മോഷണം നടത്തിയത്. വിദഗ്ദ്ധമായ അന്വേഷണത്തിലൂടെ മോഷണം നടന്ന് മൂന്നാഴ്ച കൊണ്ടുതന്നെ കേസിലെ എല്ലാ പ്രതികളെ പിടികൂടാനും മോഷണം പോയ മുഴുവൻ സ്വർണാഭരണങ്ങൾ കണ്ടെത്താനും പൊലീസിനായി. കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ എസ്.എം. റിയാസ്, സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, മാഹിൻ, എ.എസ്.ഐ ദിലീപ്, സി.പി.ഒമാരായ ഡീൻ, ജ്യോതിഷ്, സുജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റു ചെയ്തത്.