കിളിമാനൂർ:പതിമൂന്ന് വയസുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി ശാരീരികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പഴയകുന്നുമ്മേൽ തട്ടത്തുമല മണലയത്തുപച്ച, സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ (54) വെള്ളല്ലൂർ കീഴ്പേരൂർ ചരുവിളവീട്ടിൽ അനു (31) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: ചന്ദ്രനും അനുവും കിളിമാനൂർ, പോങ്ങനാട് സ്റ്റാൻഡിഡുകളിലെ ഒട്ടോ ഡ്രൈവർമാരാണ്. ഇരുവരും പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്താണ് പെൺകുട്ടിയെയും പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് ചന്ദ്രൻ പീഡനത്തിനിരയാക്കിയതായി അറിയുന്നത്. സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു. ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് അനുവും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായി അറിയുന്നത്. പ്രതികളുടെ പേരിൽ രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വർക്കല ബീച്ച്, പ്രതികളുടെ വീട് തുടങ്ങി യ സ്ഥലങ്ങളിൽ വെച്ച് പ്രതികൾ നിരവധി തവണ പീഡനം നടത്തിയതായി പൊലീസ് പറഞ്ഞു. ചന്ദ്രന് രണ്ടു ഭാര്യമാരിലായി നാല് കുട്ടികളും അനുവിന് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. പെൺകുട്ടിയെ പ്രതികൾ പീഡനത്തിന് വിധേയമാക്കിയ വിവരം പെൺകുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അച്ഛൻ കൂലിപ്പണിക്ക് പോയികഴിഞ്ഞാൽ ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി എത്താറുള്ളൂ. ഈ അവസരം വിനിയോഗിച്ചാണ് പ്രതികൾ കുട്ടിയെ പീഡിപ്പിച്ചത്. കിളിമാനൂർ, പോങ്ങനാട് എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കിളിമാനൂർ സി.ഐ കെ.ബി മനോജ് കുമാർ,സബ് ഇൻസ്പെക്ടർമാരായ എസ്.അഷറഫ്, ഷാജി, എ.എസ്.ഐ ഷജീം, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ പ്രിയ,അനുമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.