governor

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള വിവാദങ്ങളെത്തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയാക്കി. സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരുന്നു ഈ സുരക്ഷ ഉണ്ടായിരുന്നത്. രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കിയും മാ​റ്റി. ഇത് വ്യക്തമാക്കുന്ന ബോർഡും രാജ്ഭവന് മുന്നിൽ സ്ഥാപിച്ചു. ഇസഡ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്കുണ്ടായിരുന്നത്. സംസ്ഥാനത്തിന് പുറത്തുപോകുമ്പോഴും കർശന സുരക്ഷയായിരിക്കും ഗവർണർക്ക്.

ഗവർണർക്കുനേരെ കടുത്ത പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുമുണ്ട്. സുരക്ഷ കൂട്ടിയതോടെ ഗവർണർക്കൊപ്പമുള്ള സായുധ പൊലീസുദ്യോഗസ്ഥരുടെ എണ്ണം വർദ്ധിക്കും. അകമ്പടിക്ക് കൂടുതൽ വാഹനങ്ങളുണ്ടാവും. രാജ്ഭവന്റെ സുരക്ഷയ്ക്കായി 58 പൊലീസുകാരാണ് ഷിഫ്​റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ കേരള പൊലീസ് സുരക്ഷയൊരുക്കും. കേരളത്തിനു പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. കേരള കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്.പി അരുൾ ബി. കൃഷ്‌ണയും നാവികസേനയിൽ നിന്നുള്ള ഉദ്യോഗസ്ഥനുമാണ് എഡിസിമാർ. രാജ്ഭവൻ പ്രത്യേക സുരക്ഷാ മേഖലയാക്കിയതോടെ, പ്രതിഷേധ സമരങ്ങൾ അകലെ വച്ചുതന്നെ തടയും.