police
photo

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ ഇനി 'വനിതാ' പൊലീസില്ല, എല്ലാവരും പൊലീസുകാർ മാത്രം. ഔദ്യോഗിക സ്ഥാനങ്ങൾക്ക് മുന്നിൽ വനിതയെന്നു ചേർത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിറക്കി. വനിതാ പൊലീസിൽ ഇപ്പോൾ രണ്ടു വിഭാഗമാണുള്ളത്. 1995ന് മുൻപു സേനയിലെത്തിയവരും (ക്ലോസ്ഡ് വിംഗ്), അതിനു ശേഷമെത്തിയവരും. മുൻപ് വനിതാ പൊലീസുകാരെ വനിതാ പൊലീസ് കോൺസ്റ്റബിൾ, വനിതാ ഹെഡ് കോൺസ്റ്റബിൾ, വനിതാ എസ്‌. ഐ, വനിതാ സി.ഐ, വനിതാ ഡിവൈ.എസ്.പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്.

2011ൽ വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ പേര് സിവിൽ പൊലീസ് ഓഫീസറെന്നും വനിതാ ഹെഡ് കോൺസ്റ്റബിളിന്റെ പേര് സീനിയർ സിവിൽ പൊലീസ് ഓഫിസറെന്നുമാക്കി. ബറ്റാലിയനുകളിൽ വനിതയെന്ന പദം ഒഴിവാക്കി പൊലീസ് കോൺസ്റ്റബിളും ഹവിൽദാറുമെന്നായി. എന്നാൽ വനിതാ പൊലീസുകാർ സ്ഥാനപേരിനു മുന്നിൽ വനിതയെന്ന് ഉപയോഗിക്കുന്നത് തുടർന്നു. ഈ അവസ്ഥയെത്തുടർന്നാണ് ഡി.ജി.പി പുതിയ നിർദേശം പുറത്തിറക്കിയത്. 2011ലെ ഉത്തരവ് ഉടൻ കർശനമായി നടപ്പിലാക്കണമെന്നാണ് നിർദേശം.

1995നു ശേഷം സേനയിലെത്തിയ വനിതകൾക്കാണ് ഇതു ബാധകമാകുന്നത്.

സേനയിൽ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം..... 3470

 വനിതാ ഡിവൈ.എസ്.പി ...1

 വനിതാ സിഐ,....22

വനിതാ എസ്.ഐ.....129

വനിതാ എ.എസ്‌.ഐ....3

വനിതാ സീനിയർ സിവിൽ പൊലീസ് ഓഫിസർ.......168

വനിതാ സിവിൽ പൊലീസ് ഓഫിസർ........3147