വെഞ്ഞാറമൂട്: വേനൽ കഠിനമായതോടെ നാട്ടിൽ തീ പിടുത്തങ്ങളും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്ത് നിരവധി സ്ഥലങ്ങളിലാണ് തീ പിടുത്തമുണ്ടായത്. പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ മൂന്ന് ദിവസങ്ങളിലായി തീ പിടുത്തമുണ്ടാവുകയും ഏക്കർ കണക്കിന് കുറ്റിക്കാട് നശിക്കുകയും ചെയ്തു. കൂടാതെ നിരവധി റബർ പുരയിടങ്ങളിലും തീ പിടുത്തമുണ്ടാവുകയും വൻ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. ഈ തീ പിടുത്തങ്ങൾക്കൊക്കെ കാരണം മനുഷ്യന്റെ അശ്രദ്ധയാണെന്നാണ് തീ പിടുത്തമുണ്ടായ സ്ഥലങ്ങളിൽ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നത്. അശ്രദ്ധമായി വലിച്ചെറിയുന്ന ബീഡി കുറ്റിയിൽ നിന്നോ, തീപ്പെട്ടി കൊള്ളിയിൽ നിന്നോ ആണ് അനിയന്ത്രിതമായ തീ പടരുകയും ഏക്കറുകണക്കിന് പുരയിടം കത്തി നശിക്കുകയും ചെയ്യുന്നത്. വൃക്ഷങ്ങൾ ഇലപൊഴിക്കുന്ന സീസൺ ആയതോടെ എല്ലാവരും കരിയില കത്തിക്കുന്നത് പതിവ് ആക്കുകയും പ്രദേശത്തെ പ്രധാന കൃഷി റബർ ആയതിനാൽ കരിയില കത്തി റബർ പുരയിടത്തിലേക്ക് കയറുകയും കാട്ടുതീ പോലെ പടരുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ തീ കത്തിക്കുന്നത് നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുകയും, ഔഷധ സസ്യങ്ങൾ ഉൾപ്പെടെ നിരവധി സസ്യങ്ങളുടെ വംശനാശത്തിനും കാരണമാകുന്നു.