ആലപ്പുഴ: വിദ്യാർത്ഥിനിയുടെ നഗ്ന ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനിയുടെ രക്ഷാകർത്താക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴവീട് നാടാരുചിറയിൽ വിഷ്ണു ബാബു (19), സനാതനപുരം പള്ളാത്തുരുത്തി തുണ്ടിപറമ്പിൽ അനന്തു (20) എന്നിവരെയാണ് സൗത്ത് സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവരുടെ മൊബൈലിൽ നിന്നു ദൃശ്യങ്ങൾ പൊലിസ് കണ്ടെടുത്തു. ഇവ ഇവരുടെ കൈയിൽ എങ്ങനെയെത്തി എന്നതിനെക്കുറിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി. പിടിയിലായവരുമായി ബന്ധമുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചുവരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ കെ.ജി. രതീഷ്, എ.എസ്.ഐ മോഹൻകുമാർ, സി.പി.ഒ മാരായ റോബിൻസൺ, സിദ്ദിഖ്, പ്രവീഷ്, ദിനുലാൽ, ബിനു, അബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.