ആലപ്പുഴ: സാഹിത്യ രംഗത്ത് വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്നും നവോത്ഥാനത്തിന്റെ കാലത്ത് മാനവികതയിലേക്കുള്ള മാറ്റം നടന്നു കഴിഞ്ഞെന്നും മന്ത്റി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. തകഴി ശങ്കരമംഗലത്ത് നടന്ന പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.
മന്ത്റി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് തകഴി സ്മാരകം നൽകുന്ന തകഴി സാഹിത്യ പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക് മന്ത്റി ജി.സുധാകരൻ നൽകി. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടിക്കാലം മുതൽ കണ്ടും കേട്ടും പരിചയമുള്ള തകഴിയുടെ പേരിലുള്ള അവാർഡ് ലഭിച്ചതിലുള്ള സന്തോഷം ശ്രീകുമാരൻ തമ്പി പങ്കുവച്ചു. കവി റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്മാരക സമിതിയംഗം അലിയാർ എം.മാക്കിയിൽ രചിച്ച പാടവരമ്പത്ത് എന്ന കഥാസമാഹാരം ശ്രീകുമാരൻ തമ്പി മന്ത്റി ജി.സുധാകരന് നൽകി പ്രകാശനം ചെയ്തു.
തകഴി ഗ്രാമപഞ്ചായത് പ്രസിഡന്റ് അംബിക ഷിബു, സ്മാരക സമിതി വൈസ് ചെയർമാൻ പ്രൊഫ.എൻ ഗോപിനാഥപിള്ള, സെക്രട്ടറി കെ.ബി. അജയകുമാർ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി വൈസ് ചെയർമാൻ എച്ച്.സലാം, കരുമാടിക്കുട്ടൻ സ്മാരക സമിതി ചെയർമാൻ എ.ഓമനക്കുട്ടൻ, ജില്ല പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ എന്നിവർ സംസാരിച്ചു. തകഴി സാഹിത്യ ക്വിസ് മത്സര വിജയികൾക്ക് മന്ത്റി രവീന്ദ്രനാഥ് കാഷ് പ്രൈസും ട്രോഫിയും വിതരണം ചെയ്തു.