വീടുകളിലെ മുട്ടക്കോഴി കൃഷിക്ക് കനത്ത ചൂട് തിരിച്ചടി
ആലപ്പുഴ : ചൂട് കനത്തതോടെ കോഴി,താവറാവ് കർഷകർ ആശങ്കയിലാണ്. മുട്ട വിപണിയിലെ തിരിച്ചടിയാണ് കാരണം. കടുത്ത ചൂടിനെ തുടർന്ന് മുട്ടയുടെ ഉപയോഗവും ഉത്പാദനവും കുറഞ്ഞതോടെ, സ്വയം തൊഴിലിനിറങ്ങിയ വീട്ടമ്മമാർ ഉൾപ്പെടെയുള്ള ചെറുകിട കർഷകർ പ്രതിസന്ധിയിലാണ്.
കുട്ടനാട്,കഞ്ഞിക്കുഴി ഭാഗങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലും കോഴി,താറാവ് വളർത്തൽ സജീവമാണ്. സാധാരണ ഗതിയിൽ മാർച്ചോടെയാണ് ചൂടിന്റെ ശല്യം കർഷകർ നേരിടുന്നത്. എന്നാൽ,ഇത്തവണ ജനുവരി അവസാനത്തോടെ തന്നെ കടുത്ത ചൂട് അനുഭവപ്പെട്ടു തുടങ്ങി. മുട്ടകൾ എളുപ്പത്തിൽ നശിച്ചു പോകുന്നതാണ് കർഷകർക്ക് തിരിച്ചടി. നാടൻ കോഴിമുട്ടയ്ക്ക് കർഷകർക്ക് ആറ് രൂപവരെ ലഭിച്ചിരുന്നതാണ്. എന്നാൽ, ഇപ്പോൾ നാടൻ മുട്ടയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. പല സ്ഥലങ്ങളിലും മുട്ട ഒന്നിന് അഞ്ച് രൂപ പോലും കർഷകർക്ക് ലഭിക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടവരവ് കൂടിയതിനാൽ വിപണിയിൽ വില കുറയുന്നുമില്ല.
പ്രതിസന്ധികളോട് പടവെട്ടി പിടിച്ചുനിൽക്കുകയാണ് കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും താറാവ് കർഷകരും. കഴിഞ്ഞ വർഷം കനത്ത ചൂടിനെ തുടർന്ന് താറാവുകളെ രോഗം വേട്ടയാടിയിരുന്നു. ഈ വർഷത്തിലും കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ താറാവുകൾ ചത്തൊടുങ്ങാനുള്ള സാദ്ധ്യത കൂടുതലാണെന്നത് കർഷകരെ ആശങ്കയിലാക്കുന്നു. കാലുകൾ തളരുന്ന രോഗമാണ് താറാവുകളെ അലട്ടുന്നത്.
36 0C : ഇപ്പോൾ ജില്ലയിൽ താപനില ഇത്രവരെ ഉയരുന്നു
ചൂട് കൂടുമ്പോൾ
കനത്ത ചൂടിൽ മുട്ടകൾ വളരെ വേഗം ചീത്തയാകും
മുട്ടയുടെ ഉപയോഗം കുറഞ്ഞതിനൊപ്പം ഉത്പാദനം വർദ്ധിച്ചതും വിലയിടിവിന് കാരണം
കോഴിത്തീറ്റവില കുതിച്ചുയർന്നത് പ്രതിസന്ധി ഇരട്ടിയാക്കി
200
മുട്ടക്കോഴി തീറ്റ ചാക്ക് ഒന്നിന് 200 രൂപയുടെ വർദ്ധന ഉണ്ടായി
മുട്ടക്കോഴി കൃഷി
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് നിരവധി വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ കൂടുതലായി മുട്ടക്കോഴി കൃഷിയിലേക്ക് കടന്നുവന്നത്. ബി.വി 380, കൈരളി, ഗ്രാമശ്രീ, ഗ്രാമപ്രിയ എന്നീ കോഴികളെയാണ് വീടുകളിൽ വളർത്തുന്നത്. ബി.വി 380, കൈരളി എന്നിവ മുട്ട ഉത്പാദനത്തിൽ ഏറെ മുന്നിലുമാണ്. ഇവയുടെ മുട്ട ഗുണമേന്മയിലും ഒന്നാം സ്ഥാനത്താണ്.
താറാവിനും കാടയ്ക്കും രക്ഷയില്ല
കാട, താറാവ് എന്നിവയുടെ മുട്ടയ്ക്കും ഇപ്പോൾ ആവശ്യക്കാർ കുറവാണ്. കനത്തചൂടിനെ തുടർന്ന് പാടശേഖരങ്ങളിലും മറ്റും താറാവുകളെ തീറ്റ തേടി ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ താറാവുകൾക്ക് തീറ്റ ഇനത്തിൽ വലിയ തുക അധികമായി കർഷകർ കണ്ടെത്തേണ്ടി വരും.
'' ഇത്തവണത്തെ ചൂട് താറാവ് കൃഷിക്ക് തിരിച്ചടിയാണ്. ചൂട് കൂടുതലായാൽ മുട്ട പെട്ടെന്ന് ചീഞ്ഞ് പോകും. താറാവുകൾക്ക് രോഗം പടരാൻ സാദ്ധ്യതയുണ്ട് തീറ്റ ഇനത്തിലും ചെലവ് കൂടുതലാണ്.
(കുട്ടപ്പൻ, താറാവ് കർഷകൻ)