വള്ളികുന്നം: വയോജനങ്ങൾക്ക് തണലാകേണ്ട പകൽ വീട് സാമൂഹ്യ വിരുദ്ധർക്ക് താവളമായി.
വള്ളികുന്നം ഗ്രാമ പഞ്ചായത്തിൽ വിവേകാനന്ദാ ജംഗ്ഷന് സമീപം 2006 - 07 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്താണ് പകൽ വീടിനായി വള്ളിക്കുന്നത്ത് കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം കഴിഞ്ഞ് വർഷങ്ങളായിട്ടും ഉദ്ഘാടനം നടന്നിട്ടില്ല. സാമൂഹ്യ വിരുദ്ധർ ഇവിടെ വരുത്തി വച്ച നാശനഷ്ടം പരിഹരിക്കാൻ രണ്ടു ലക്ഷത്തോളം രൂപ വീണ്ടും ചെലവാക്കി.
വരാന്തകളും മറ്റും ഗ്രില്ലിട്ട് സുരക്ഷിതമാക്കിയ പകൽ വീട് വെയിലും മഴയും ഏൽക്കാൻ തുടങ്ങിയിട്ട് ഒരു പാട് നാളായെങ്കിലും പഞ്ചായത്തോ ജില്ലാ പഞ്ചായത്തോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ആക്ഷേപം. വള്ളികുന്നം പഞ്ചായത്ത് സ്റ്റേഡിയത്തോട് ചേർന്ന് നിൽക്കുന്ന പകൽ വീടിന് ചുറ്റുമുള്ള ഭാഗങ്ങൾ വർഷങ്ങളായി കാടുമൂടി കിടക്കുകയായിന്നു, ഇവിടെ നിന്നുള്ള ഇഴജന്തുക്കൾ റോഡുകളിലും മറ്റും പതിവായതോടെ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. തുടർന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾ അടുത്തിടെ കാടുകൾ വെട്ടിത്തെളിച്ചത്. ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല.
10 ലക്ഷം രൂപ ചെലവഴിച്ച് പകൽ വീട് വയോവാടിയാക്കാനും അടിസ്ഥാന സൗകര്യമൊരുക്കി വയോജനങ്ങളെ ഇവിടെ എത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. അധികൃതർ
പരാതികൾക്ക് ഫലമില്ല
പരാതികൾ പലതും പോയിട്ടും ഇതുവരെയും പകൽ വീട് തുറന്ന് പ്രവർത്തിക്കാൻ നടപടിയായില്ലെന്ന് നാട്ടുകാർ പറയുന്നു. പകൽ വീടിന്റെ നിർമ്മാണ ഘട്ടത്തിൽ കാണിച്ച തിടുക്കം പൂർത്തീകരിച്ചപ്പോൾ അധികൃതർക്ക് ഇല്ലാതെ വന്നതാണ് ദുരവസ്ഥയ്ക്ക് കാരണം
സർക്കാരിന്റെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥ ദു:ഖകരമാണ്. അധികൃതർ ഈ കാര്യത്തിൽ അടിയന്തര ശ്രദ്ധ പുലർത്തണം
സെലിൻ ഗോപി
നാട്ടുകാരൻ