 യൂണിറ്റിന് 3.16 രൂപ നിരക്കിൽ 25 വർഷത്തെ കരാറായി

ഹരിപ്പാട്: കായംകുളം താപവൈദ്യുതി നിലയത്തിലെ സൗരോർജ്ജ പദ്ധതിയിൽ നിന്ന് 92 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് 2021 മേയ് മാസത്തോടെ കെ.എസ്.ഇ.ബിക്ക് കൈമാറുമെന്ന് എൻ.ടി.പി സി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യൂണിറ്റിന് 3.16 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 25 വർഷത്തേക്ക് ഈ നിരക്കിൽ വൈദ്യുതി നൽകുമെന്നും അധികൃതർ വിശദീകരിച്ചു.

നിലവിൽ നാഫ്ത അധിഷ്ഠിത പ്ലാന്റാണ് കായംകുളം എൻ.ടി.പി.സിയിലുള്ളത്. ഇത് വഴി ഇപ്പോൾ ഉത്പാദനം നടക്കുന്നില്ല. നാഫ്ത ഉപയോഗിച്ചുള്ള വൈദ്യുതിയുടെ നിരക്ക് കൂടുതലായതിനാൽ കെ.എസ്.ഇ.ബി മുഖംതിരിച്ച് നിൽക്കുകയായിരുന്നു. ഇതോടെയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ളോട്ടിംഗ് സോളാർ പാനൽ വഴിയാണ് വൈദ്യുതി ഉത്പാദിപ്പിച്ച് കൈമാറാൻ എൻ.ടി.പി.സി തീരുമാനിച്ചത്. 70 മെഗാവാട്ടിന്റെയും 22 മെഗാവാട്ടിന്റെയും രണ്ട് പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 70 മെഗാവാട്ടിന്റെ നിർമ്മാണം ടാറ്റായുമായും 22 മെഗാവാട്ടിന്റേത് ബി.എച്ച്.ഇ.എല്ലുമായാണ് കരാറായിരിക്കുന്നത്. 493 കോടിയുടേതാണ് പദ്ധതി. 2020 അവസാനത്തോടെ നിർമ്മാണം പൂർത്തിയാകുന്ന പാനലുകൾ വഴി വൈദ്യുതി ഉത്പാദനം ഭാഗികമായി തുടങ്ങും. 2021 മേയ് മാസത്തോടെ പൂർണ്ണതോതിൽ വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് കൈമാറും.

ദ്രവീകൃത ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം നടത്താൻ നിലവിൽ പദ്ധതിയില്ല. എൻ.ടി.പി.സിക്ക് മറ്റു സംസ്ഥാനങ്ങളിൽ ഗ്യാസ് അധിഷ്ഠിത പ്ലാന്റുകൾ ഉണ്ട്. അവിടങ്ങളിൽ സംസ്ഥാന സർക്കാരുകൾ ഗ്യാസ് എത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കായംകുളം പദ്ധതി പ്രദേശത്തേക്ക് കൊച്ചിയിൽ നിന്ന് ഗ്യാസ് എത്തിക്കണമെങ്കിൽ 100 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കണം. ഇതിന് കേരള സർക്കാർ മുൻകൈയെടുക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

നിലയം ജനറൽ മാനേജർ ബി.വി.കൃഷ്ണൻ, എം.ബാലസുന്ദരം, വി.വി.കുര്യൻ, ഉത്തര ഏറാഡി, ബിജു ശാമുവേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 അടച്ചിട്ട് അഞ്ചുവർഷം

കെ.എസ്.ഇ.ബി വൈദ്യുതി ആവശ്യപ്പെടാത്തതിനാൽ അഞ്ച് വർഷത്തോളമായി നിലയം അടച്ചിട്ടിരിക്കുകയാണ്. നാലു വർഷത്തിനിടെ 2016ൽ ഒരാഴ്ചയും, 2017 ൽ 2 ദിവസവും മാത്രമാണ് നിലയം പ്രവർത്തിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരി 2 ന് നിലയത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ 4 മണിക്കൂർ പ്രവർത്തിപ്പിച്ചതാണ് ഒടുവിലത്തേത്. നീതി ആയോഗ് നിർദ്ദേശപ്രകാരം ഇന്ധനമായി മെഥനോൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ചെറിയ പരീക്ഷണം നടക്കുന്നുണ്ട്.