photo

ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ പട്ടും താലിയും ചാർത്ത് മഹോത്സവം നാളെ നടക്കും.തിരുവാഭരണം ചാർത്തി സർവാഭരണ വിഭൂഷിതയായി കണിച്ചുകുളങ്ങര അമ്മ ഭക്തർക്ക് ദർശനം നൽകും. ചടങ്ങിൽ ചിക്കരകുട്ടികളും അണിഞ്ഞൊരുങ്ങിയെത്തും.അരയിലും തലയിലും ചെമ്പട്ടു കെട്ടി ആടയാഭരണങ്ങൾ അണിഞ്ഞ് തലയിൽ കിരീടവും അണിഞ്ഞാണ് ചിക്കരകുട്ടികൾ താലി ചാർത്തിനെത്തുന്നത്.രാവിലെ പൂജകൾക്ക് ശേഷം നിലവറ തുറന്ന് ദേവിയുടെ ആഭരണങ്ങളും ആയുധങ്ങളും പുറത്തെടുത്ത് അവകാശികളായ തട്ടാനെയും കൊല്ലപ്പണിക്കാരനേയും എൽപ്പിച്ച് മിനുക്കും.ദേവസ്വം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ മിനുക്കിയ ആഭരണങ്ങൾ പ്രത്യേക പൂജകൾക്ക് ശേഷം തിരുവാഭരണ ഘോഷയാത്രയായി എത്തിച്ച് മേൽശാന്തിക്ക് കൈമാറും.ഉച്ചയ്ക്ക് 12നാണ് താലിചാർത്ത്.താലിചാർത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളെത്തും.കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.

യക്ഷിയമ്മ നടയിൽ സർപ്പംപാട്ട്

12ാം ഉത്സവ ദിനത്തിൽ ആരംഭിച്ച് 16ാം ഉത്സവദിനത്തിൽ പുലർച്ചെ വരെയാണ് യക്ഷിയമ്മ നടയിൽ സർപ്പം പാട്ട് നടക്കുന്നത്.പുരാതന കാലത്ത് മുഹമ്മ ചീരപ്പൻചിറയിൽ നിന്ന് എത്തിച്ചതാണ് കണിച്ചുകുളങ്ങരയിലെ യക്ഷിയമ്മയുടെ പ്രതിഷ്ഠ.16ന് പുലർച്ചെ നടക്കുന്ന പൊങ്ങും നൂറും വഴിപാടോടെയാണ് സർപ്പംപാട്ട് അവസാനിക്കുന്നത്.പച്ച മഞ്ഞൾ,തെങ്ങിൻ പൂക്കുല,കവുങ്ങിൻ പൂക്കുല തുടങ്ങിയവ ഉരലിൽ ഇടിച്ച് കിട്ടുന്ന പ്രസാദമാണ് പൊങ്ങും നൂറും വഴിപാടിന് നൽകുന്നത്.ഇത് കഴിച്ചാൽ അടുത്ത ഒരു വർഷത്തേയ്ക്ക് വിഷബാധയേക്കില്ലെന്നാണ് വിശ്വാസം.മണിനാഗം,പറനാഗം,അഞ്ചല മണിനാഗം,നാഗരാജാവ്,നാഗയക്ഷി തുടങ്ങിയ 12 കളങ്ങളാണ് സർപ്പംപാട്ടിന്റെ ഭാഗമായി ഒരുക്കുന്നത്.പുള്ളുവൻമാരായ ഹരിദാസ്,അശോകൻ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്.

കണിച്ചുകുളങ്ങരയിൽ ഇന്ന്

ദീപാരാധന,വിളക്ക് വൈകിട്ട് 6.30ന്,ഓട്ടൻതുള്ളൽ 7ന്,നൃത്തോത്സവം രാത്രി 8ന്,നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും രാത്രി 9ന്