അരൂർ: ദേശീയപാതയിലെ അരൂർ - കുമ്പളം പാലത്തിൽ നിന്ന് കായലിൽ ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം നാൾ കണ്ടെത്തി. അരൂർ ചിറ്റയിൽ ജയന്റെ മകൻ ജിതിൻ ( ജിത്തു - 28) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെ പാലത്തിനു മധ്യത്തിൽ നിന്ന് കായലിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും നോക്കി നിൽക്കെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ ജിതിൻ, പാലത്തിലെ നടപ്പാതയ്ക്ക് അരികിൽ ബൈക്ക് നിർത്തിയശേഷം സഹോദരി ഭർത്താവായ ഉണ്ണിയോട് മൊബൈൽ ഫോണിൽ വിളിച്ച് പാലത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞതിനെ തുടർന്ന് ഉണ്ണിയും സുഹൃത്തുക്കളും ഉടൻ സ്ഥലത്തെത്തി. തുടർന്ന് ജിതിനെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കുതറി കായലിലേക്കു പെട്ടെന്ന് ചാടുകയായിരുന്നു. അവിവാഹിതനായ ജിതിൻ കേബിൾ നെറ്റ് വർക് ജീവനക്കാരനാണ്. സഹോദരങ്ങൾ: അഖിൽ. ജ്യേഷ്മ.