 വന്ധ്യംകരണ പദ്ധതി ഫണ്ടിൽ തട്ടി ഇഴയുന്നു

ആലപ്പുഴ : തെരുവുനായ നിയന്ത്രണത്തിനായുള്ള വന്ധ്യംകരണ പദ്ധതി നല്ല രീതിയിൽ നടക്കുന്നെന്ന് അവകാശപ്പെടുമ്പോഴും ജില്ലയിൽ നായകളുടെ ശല്യം രൂക്ഷം. തെരുവുനായയുടെ ആക്രമണത്തിന് ജനങ്ങൾ ഇരയാകാത്ത ഒരു ദിവസം പോലുമില്ല. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കണിച്ചുകുളങ്ങര, തിരുവിഴ മേഖലകളിൽ കഴിഞ്ഞ ദിവസം തെരുവുനായ അക്രമകാരിയായപ്പോൾ കടിയേറ്റത് ഇരുപതോളം പേർക്കാണ്.

ഇവിടെ രണ്ട് ദിവസങ്ങളായി ജനങ്ങൾ ഭീതിയിലാണ്. രണ്ട് മാസത്തിനിടെ 1579 പേരാണ് ജില്ലയിൽ തെരുവുനായയുടെ ആക്രമണത്തിനിരയായത്. എല്ലാ താലൂക്കുകളിലും തെരുവു നായ വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ട് താലൂക്കുകളിൽ മാത്രമാണ് പ്രാവർത്തികമായത്. ചേർത്തല താലൂക്കിലെ കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലും. ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽപ്പോലും നായകൾക്കുള്ള വന്ധ്യംകരണ കേന്ദ്രം തുടങ്ങിയിട്ടില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള തെരുവ് നായ വന്ധ്യംകരണ പദ്ധതി ജില്ലാ കുടുംബശ്രീ മിഷൻ ഏറ്റെടുത്തെങ്കിലും ഇതിന്റെ നടത്തിപ്പിൽ ഫണ്ടിന്റെ തടസമുണ്ട്.

ദേശീയ പാതകളിലും ഇടറോഡുകളിലും നായ്ക്കളുടെ ശല്യം കാരണം നടന്നോ ഇരുചക്രവാഹനങ്ങളിലോ യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്. ചിറക്കടവം, പുള്ളിക്കണക്ക്,കൊറ്റുകുളങ്ങര,കന്നീശാകടവ് പാലത്തിന് സമീപം എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.

 മോണിട്ടറിംഗ് കമ്മിറ്റി ഇല്ല

തെരുവുനായ വന്ധ്യംകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിക്കാത്തതുംപദ്ധതി നടത്തിപ്പിന് തിരിച്ചടിയാണ്. 7 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയിൽ രണ്ടുപേർ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനളുടെ പ്രതിനിധികളായിരിക്കണം. എന്നാൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്റ്റർ ചെയ്ത മൃഗക്ഷേമ സംഘടനകളില്ല.

.......

ഈ വർഷം

 തെരുവ് നായ്ക്കളുടെ കടിയേറ്റവർ ...................... 1579

[ ജനുവരി : 842,ഫെബ്രുവരി : 737]

 വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ എണ്ണം .......620

 കുടുംശ്രീയുടെ റോൾ

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ജില്ലയിൽ തെരുവുനായകളുടെ വന്ധ്യംകരണം നടത്തുന്നത്.

കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലുമാണ് എ.ബി.സി പദ്ധതി നടപ്പാക്കിയത്. രണ്ടിടത്തും രണ്ട് ഗ്രൂപ്പുകളാണ് ഇതിനായി രംഗത്തുള്ളത്. കണിച്ചുകുളങ്ങരയിലെ വന്ധ്യംകരണ യൂണിറ്റിനെക്കാൾ സൗകര്യം കുറവാണ് മാവേലിക്കരയിൽ. കണിച്ചുകുളങ്ങരയിൽ 6 വെറ്ററിനറി ഡോക്ടർമാരുള്ളപ്പോൾ മാവേലിക്കരയിൽ രണ്ടുപേർ മാത്രം. കുടുംബശ്രീ വനിതകളും പുരുഷൻമാരും ചേർന്നാണ് നായ്ക്കളെ പിടികൂടി വന്ധ്യംകരണ യൂണിറ്റിൽ എത്തിക്കുന്നത്.

 ഒരു നായയ്ക്ക് 2100 രൂപ

95 നായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ ചെലവിനുള്ള തുകയാണ് ഓരോ പദ്ധതിയിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾ വകയിരുത്തുന്നത്. എന്നാൽ ഇതിൽ കൂടുതൽ നായകൾ പ്രദേശത്ത് കാണും. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ കുടുംബശ്രീ മിഷൻ ഏറ്റെടുത്തത്. 2100 രൂപയാണ് ഒരു തെരുവുനായയുടെ വന്ധ്യംകരണത്തിന് കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിഫലമായി നൽകുന്നത്. തുക ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഫണ്ടിൽനിന്നാണ് നൽകുന്നത്.

'കേരളത്തിൽ തെരുവുനായകളുടെ മികച്ച 'വന്ധ്യംകരണ യൂണിറ്റുകളിൽ ഒന്നാണ് ആലപ്പുഴ. ജില്ലാ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് ഇതിനായി ഫണ്ട് അനുവദിക്കുന്നത്. നിലവിൽ ഫണ്ടിന് തടസം ഇല്ല. ട്രഷറി നിയന്ത്രണ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇത് ഉടൻ പരിഹരിക്കും.

(സേവ്യർ,കുടുംബശ്രീ മിഷൻ ജില്ലാ അസി. കോ ഓർഡിനേറ്റർ)