ചേർത്തല:അർത്തുങ്കലിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 17000 പാക്കറ്റ് ഹാൻസുമായി രണ്ട് പേർ പിടിയിലായി.എട്ട് ലക്ഷത്തോളം രൂപ ഇതിന് വിലവരുമെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ വാടക്കനാൽ പൊക്കത്തുവെളി ഷെബീർ (32),പാലക്കാട് പട്ടാമ്പി പാറപ്പുറത്ത് അബ്ദുൾ അസീസ് (30) എന്നിവരെയാണ് ഇന്നലെ രാവിലെ തീരദേശ പാതയിൽ അർത്തുങ്കൽ ഐ.ടി.സി കവലക്ക് സമീപം നിന്ന് അർത്തുങ്കൽ എസ്.ഐ.ടോൾസൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സ്വിഫ്റ്റ് ഡിസയർ കാറിന്റെ പിൻസീറ്റ് ഇളക്കി മാറ്റി ചാക്കുകളിലായാണ് ഹാൻസ് സൂക്ഷിച്ചിരുന്നത്.തമിഴ്‌നാട്,മൈസൂർ എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ചാണ് ഇവർ ഹാൻസ് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മാരാരി ബീച്ചിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്ന് പൊലീസ് ഹാൻസ് കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്‌തതോടെ എസ്.എൻ കോളജിന് സമീപത്തുള്ള അഖിലാണ് ഹാൻസ് നൽകിയതെന്ന വിവരം ലഭിച്ചു.തുടർന്ന് ഇയാളെ പിടികൂടി 30 പാക്കറ്റ് ഹാൻസ് കണ്ടെടുത്തു.ഇവിടെ നിന്നാണ് മൊത്തക്കച്ചവടക്കാരായ ഷെബീറിനെയും അബ്ദുൾ അസീസിനെയും കുറിച്ച് വിവരം ലഭിച്ചതെന്ന് എസ്.ഐ ടോൾസൺ ജോസഫ് പറഞ്ഞു.ഗ്രേഡ് എസ്.ഐ വിനോഷ്, എ.എസ്.ഐമാരായ സുനിൽകുമാർ,മധു, സി.പി.ഒ അഗസ്റ്റിൻ,വിനോദ്, ശ്യാം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.