സംഘം പ്രത്യേക കേന്ദ്രത്തിൽ
ന്യൂഡൽഹി :കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ നിന്നുള്ള രണ്ടാമത്തെ സംഘം എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ രാവിലെ 9.40ന് ഡൽഹിയിലെത്തി.
. മലയാളികളടക്കം 323പേരുള്ള സംഘത്തെ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് ശേഷം ഡൽഹി ഹരിയാന അതിർത്തിയായ മനേസറിലെയും ഛവ്വലിലേയും പ്രത്യേക ഐ.ടി.ബി.പി. ക്യാമ്പിലേക്കും സൈനിക നിരീക്ഷണ ക്യാമ്പുകളിലേക്കും മാറ്റി. ഏഴ് മാലദ്വീപ് സ്വദേശികളുമുണ്ട് സംഘത്തിൽ . ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിക്കൂ.ഇന്നലെയെത്തിയ 42 മലയാളികൾ അടക്കം 324പേരും ഇതേ ക്യാമ്പുകളിലാണുള്ളത്.
അതേ സമയം, ശരീരോഷ്മാവ് ഉയർന്നതിനെത്തുടർന്ന് യാത്രാവിലക്ക് നേരിടുന്ന ആറ് വിദ്യാർത്ഥികൾ രണ്ടാം സംഘത്തിനൊപ്പവും എത്തിയില്ല.
നന്ദി അറിയിച്ച്
മാലി പ്രസിഡന്റ്
വുഹാനിൽ നിന്ന് ഇന്ത്യക്കാർക്കൊപ്പം ഏഴ് മാലദ്വീപ് സ്വദേശികളെയും ഇന്ത്യയിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനും ഇന്ത്യൻ സർക്കാരിനും മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ്‌സോലിഹ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
. ഇത് നമ്മുടെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ് '- പ്രസിഡന്റ് കുറിച്ചു.
ചൈനയിൽ നിന്നുള്ള
ഇ വിസ നിറുത്തി
കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള
ഇ വിസകൾ ചൈനയിലെ ഇന്ത്യൻ എംബസി താത്കാലികമായി റദ്ദാക്കി. ചൈനീസ് പാസ്‌പോർട്ട് ഉള്ളവർക്കും ചൈനയിൽ താമസിക്കുന്ന മറ്റ് വിദേശരാജ്യക്കാർക്കും ഇത് ബാധകമാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
നേരത്തെ ഇന്ത്യയിലേക്ക് അനുവദിച്ച ഇവിസകൾക്കും ഇത് ബാധതകമാണ്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അപേക്ഷ നൽകിയ മറ്റ് വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കും ഇ വിസ നൽകില്ല. അടിയന്തര സാഹചര്യങ്ങളിൽ തിരികെ വരാൻ താത്പര്യപ്പെടുന്നവർക്ക് ബെയ്ജിംഗ് , ഗ്വാംഗ്ഷു, ഷാംഗ്ഹായി ഇന്ത്യൻ കോൺസുലേറ്റുകളുമായി ബന്ധപ്പെടാം. ഇവിടങ്ങളിലെ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്ററുകളിലും സേവനം ലഭിക്കും.