ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം വസ്തുതകളെ മറച്ചുവെച്ചുള്ള രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്ന് സി.പി.എം രാജ്യസഭാ ഉപനേതാവ് എളമരം കരീം. ഇന്ത്യാ വിഭജന കാലത്തെ സാഹചര്യത്തിൽ അന്നത്തെ ദേശീയ നേതാക്കൾ നടത്തിയ പ്രസ്താവനകളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്തു പൗരത്വ ഭേദഗതി നിയമത്തെ സാധൂകരിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ മനസിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.
അതേ രീതിയിലാണ് കേരളത്തെ കുറിച്ചുള്ള പരാമർശവും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തിനാകെ മാതൃകയായ കേരളത്തെയും കേരളാ മുഖ്യമന്ത്രിയെയും പറ്റി അദ്ദേഹം പറഞ്ഞത് തീർത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. തുടക്കം മുതൽ യോജിച്ച സമരങ്ങൾക്ക് ആഹ്വാനം ചെയ്യുകയും അതിനു നേതൃത്വം നൽകുകയും ചെയ്ത വ്യക്തിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം കേരളത്തിൽ നടന്ന ചില സമരങ്ങളിൽ എസ്.ഡി.പി.ഐ പോലുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശത്തെ വളച്ചൊടിച്ചു രാജ്യത്ത് നടക്കുന്ന സമരങ്ങളെയാകെ ഇകഴ്ത്തിക്കാണിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്നതല്ല. തുടക്കം മുതൽ രാജ്യത്തെ പ്രക്ഷോഭങ്ങളെയെല്ലാം താറടിച്ചുകാണിക്കാൻ എല്ലാ രീതിയിലും ശ്രമിച്ച ബിജെപിയും പ്രധാനമന്ത്രിയും ഇപ്പോൾ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉദ്ധരിച്ചു ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെയും ഭരണപക്ഷത്തിന്റെയും ഈ നിലപാടിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഒന്നടങ്കം ഇന്ന് വാക് ഔട്ട് നടത്തിയതെന്നും എളമരം കരീം പറഞ്ഞു.