ന്യൂഡൽഹി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.ഭക്ഷണങ്ങളുടെ നിലവാരം, ന്യായവില, ശുചിത്വം, അളവ് തുടങ്ങിയവ ഉറപ്പുവരുത്താൻ ഉപഭോക്തൃ സംരക്ഷണ ഭേദഗതി നിയമത്തിൽ ഈ മേഖലയെ കൊണ്ടുവരാനാണ് നീക്കം. രാജ്യസഭയിൽ കെ.സോമപ്രസാദിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാൻ എം.പിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു.. ഈ മേഖലയെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത കെ.സോമപ്രസാദ് അറിയിച്ചു. ഓൺലൈൻ മരുന്നുവ്യാപാരം ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുന്നതും പരിഗണനയിലാണ്.
യാതൊരു നിയന്ത്രണവുമില്ലാതെയുള്ള ഓൺലൈൻ ഭക്ഷണവിതരണ ഏജൻസികളുടെ പ്രവർത്തനം
വ്യാഴാഴ്ച രാജ്യസഭയുടെ ശൂന്യവേളയിൽ സോമപ്രസാദ് ഉന്നയിച്ചിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണെന്നും കേന്ദ്രം അടിയന്തരമായ ഇടപെടണമെന്നും സഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡു മന്ത്രി രാംവിലാസ് പാസ്‌വാനോട് നിർദ്ദേശിച്ചു. തുടർന്നാണ് ഇന്നലെ യോഗം ചേർന്നത്.