kejirival

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻറെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടി മൂന്നാംവട്ടവും അധികാരമുറപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻറെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ആകെയുള്ള 70 മണ്ഡലങ്ങളിൽ 57 ലും ആംആദ്മി പാർട്ടിക്ക് ലീഡുണ്ട്. ബി.ജെ.പി 13 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ഒരു സീറ്റുപോലും നേടാനാകാതെ തകർന്നടിയുകയാണ്. ലീഡ് നില മാറിമറിയുന്നുണ്ടെങ്കിലും കുറഞ്ഞത് 50 സീറ്റ് എങ്കിലും നേടി കേജ്‌രിവാൾ അധികാരം നിലനിറുത്തുമെന്നാണ് ട്രെൻഡുകൾ നൽകുന്ന സൂചന. 2015ൽ 67 സീറ്റായിരുന്നു ആംആദ്മിക്ക് ലഭിച്ചത്.

ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാൾ 64.7 ശതമാനം വോട്ടുകൾ നേടി ഏറെ മുന്നിലാണ്. ആകെ എണ്ണിയ 22669 വോട്ടുകളിൽ 14666 വോട്ടും കേജ്‌രിവാൾ നേടി. കോൺഗ്രസിൻറെ റൊമേഷ് സബർവാളിന് 1151 വോട്ടും, ബി.ജെ.പിയുടെ സുനിൽയാദവിന് 6389 വോട്ടും ലഭിച്ചു.

ചില മണ്ഡലങ്ങളിൽ നേരിയ ലീഡ് മാത്രമാണ് ആംആദ്മിക്കും ബി.ജെ.പിക്കുമുള്ളത്.


അതേസമയം ഡൽഹി ഉപമുഖ്യമന്ത്രിയും കേജ്‌രിവാളിൻറെ അടുത്ത വിശ്വസ്തനുമായ മനീഷ് സിസോദിയ പട്പർഗഞ്ച് മണ്ഡലത്തിൽ ബി.ജെ.പിക്ക് പിന്നിലാണ്. ഇവിടെ ബി.ജെ.പിയുടെ രവീന്ദർസിംഗ് നേഗി ആയരിത്തിലേറെ വോട്ടിന് മുന്നിലാണ്. ആംആദ്മിയുടെ മറ്റൊരു പ്രമുഖ നേതാവ് അതിഷി മെലേനയ്ക്ക് കൽക്കാജിയിൽ 172 വോട്ടിന് പിന്നലാണ്. ഇപ്പോൾ ബി.ജെ.പിയുടെ ധരംഭീർ സിംഗ് ആണ് ലീഡ് ചെയ്യുന്നത്. ഇവിടെ ലീഡ് നിലമാറിമറിയുകയാണ്. ഒരുഘട്ടത്തിൽ അതിഷിയുടെ ലീഡ് 6 വോട്ടുമാത്രമായിരുന്നു.

ഹരിനഗറിൽ ആംആദ്മിയുടെ രാജ്കുമാരി ധില്ലൻ 822 വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്. ചാന്ദ്നി ചൗക്കിൽ ആംആദ്മി വിട്ട് കോൺഗ്രസിലെത്തിയ സിറ്റിംഗ് എം.എൽ.എ ഏറെ പിന്നിലാണ്. ഇവിടെ ആപ്പിൻറെ പർലാദ് സിംഗ് സാഹ്നിയാണ് ലീഡ് ചെയ്യുന്നത്.

പരൗത്വവിരുദ്ധ പ്രതിഷേധം തുടരുന്ന ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള ഓഖ്‌ല മണ്ഡലത്തിൽ ആംആദ്മിയുടെ അമാനത്തുള്ള ഖാൻ 60 ശതമാനത്തിലേറെ വോട്ടുനേടി മുന്നിലാണ്. ഇടയ്ക്ക് ബി.ജെ.പി സ്ഥാനാർത്ഥി ഇവിടെ ലീഡ് ചെയ്തിരുന്നു. സീലംപുർ, ബാബർപുർ ഉൾപ്പെടെ ന്യൂനപക്ഷ മേഖലകളിലെല്ലാം ആംആദ്മി മുന്നിലാണ്.

ബാബർപുരിൽ പ്രമുഖ ആപ്പ് നേതാവ് ഗോപാൽ റായി 64 ശതമാനത്തിലേറെ വോട്ടുനേടി കുതിപ്പ് തുടരുകയാണ്. മുസ്തഫബാദിൽ ബി.ജെ.പിയുടെ ജഗദീഷ് പ്രധാനാണ് മുന്നിൽ.

ആംആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. ഇവിടെ പ്രത്യേകം തയാറാക്കിയ സ്റ്റേജിൽവച്ച് ഉച്ചയ്ക്ക് ശേഷം കേജ്‌രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്യും.


അതേസമയം പ്രതീക്ഷ പൂർണമായും കൈവിടാനായില്ലെന്നും അന്തിമഫലം എന്തായാലും ഉത്തരവാദിത്വം താൻ ഏൽക്കുമനെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരി എം.പി പ്രതികരിച്ചു.