ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ട്രംപിന്റെ തീരുമാനത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. വളരെ സവിശേഷമായ സന്ദർശനമായിരിക്കും അമേരിക്കൻ പ്രസിഡന്റിന്റേത്. ഇന്ത്യ- അമേരിക്ക സൗഹൃദം ഈ സന്ദർശനത്തിലൂടെ കൂടുതൽ ഊട്ടി ഉറപ്പിക്കും. ജനാധിപത്യത്തോടും ബഹുസ്വരതയോടും പൊതുവായ പ്രതിബദ്ധത പുലർത്തുന്നവരാണ് ഇന്ത്യയും അമേരിക്കയും. വിവിധ വിഷയങ്ങളിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ പരസ്പരം സഹകരിക്കുന്നുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം നമ്മുടെ പൗരൻമാരിൽ മാത്രമല്ല ലോകമെമ്പാടും വ്യാപിക്കുന്നുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു.
പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഇന്ത്യാ സന്ദർശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നെന്നും ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്.
50 ലക്ഷത്തിലധികം പേരാണ് ഇന്ത്യയിൽ വിമാനത്താവളത്തിൽ എന്നെ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സർദാർ പട്ടേൽ സ്റ്റേഡിയത്തിലേക്കാണ് ജനങ്ങൾ എന്നെ ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേ' - ട്രംപ് പറഞ്ഞു. ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കിൽ വ്യാപാരക്കരാർ ഒപ്പ് വയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഈ മാസം 24, 25 തീയതികളിയാണ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യ സന്ദർശിക്കുന്നത്. അമേരിക്കയിൽ നടന്ന 'ഹൗഡി മോദി' ഷോയ്ക്ക് സമാനമായി അഹമ്മദാബാദിൽ നടക്കുന്ന പരിപാടിയിൽ ട്രംപ് പങ്കെടുക്കും. ഗുജറാത്തിന് പുറമേ ഇരുവരും ന്യൂഡൽഹി, ആഗ്ര എന്നിവിടങ്ങളും സന്ദർശിക്കും.