nirbhaya

ന്യൂഡൽഹി: നിർഭയ കേസിൽ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാർ ജയിൽ അധികൃതർ പാട്യാല കോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ പ്രതികളിൽ ഒരാളുടെ അഭിഭാഷകൻ കേസിൽ നിന്ന് പിന്മാറി. പ്രതി പവൻ ഗുപ്തയുടെ അഭിഭാഷകൻ എ.പി. സിംഗാണ്, ഹർജി പരിഗണിച്ചയുടൻ ' ഇനി ഈ കേസ് വാദിക്കുന്നില്ലെന്ന്" അറിയിച്ചത്.

മറ്റ് പ്രതികളുടെ അഭിഭാഷകരും കേസ് ഏറ്റെടുത്തില്ല.

പ്രതിക്ക് നിയമ സഹായം ഉറപ്പ് വരുത്തുന്നതിനായി അഡിഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ ഡൽഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ പട്ടിക തേടി. എന്നാൽ സർക്കാർ അഭിഭാഷകനിൽ വിശ്വാസമില്ലെന്നും സ്വകാര്യ അഭിഭാഷകൻ തന്നെ കേസ് വാദിക്കണമെന്നും പവന്റെ പിതാവ് അറിയിച്ചു. ശിക്ഷ നടപ്പാക്കുന്നത് നീട്ടാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കുമെന്നും നടപടി ക്രമങ്ങൾ പാലിച്ചേ മരണവാറണ്ട് പുറപ്പെടുവിക്കാൻ സാധിക്കൂവെന്നും കോടതി പ്രതികരിച്ചു. പ്രതിക്ക് പുതിയ അഭിഭാഷകനെ കണ്ടെത്താൻ സമയം അനുവദിച്ച് ഹർജിയിലെ വാദം കേൾക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി. സ്വകാര്യ അഭിഭാഷകരുടെ പട്ടിക പവന് നൽകാൻ തിഹാർ അധികൃതരോട് കോടതി നിർദേശിച്ചു. അതിൽ നിന്ന് ഒരാളെ പവന് തിരഞ്ഞെടുക്കാം.

കോടതിയിൽ അരങ്ങേറിയത് വികരനിർഭര രംഗങ്ങൾ

'എന്റെ വികാരം എന്തുകൊണ്ട് കോടതി മനസിലാക്കുന്നില്ല'- ഉത്തരവിന് പിന്നാലെ കോടതി മുറിക്കുള്ളിൽ പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ ചോദിച്ചു.

'ഞാൻ കഴിഞ്ഞ ഒന്നര വർഷമായി ഇവിടെയുണ്ട്. അവരുടെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഞാൻ ഇരയുടെ അമ്മയാണ്. എനിക്കും ചില അവകാശങ്ങളുണ്ട്. മരണവാറണ്ട് പുറപ്പെടുവിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്.’ - കണ്ണീരൊഴുക്കിക്കൊണ്ട് നിർഭയയുടെ അമ്മ പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയാണെങ്കിലും അയാളുടെ ഭാഗം പറയാനുള്ള അവകാശം നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി അറിയിച്ചു. എന്നാൽ കുറ്റവാളികളുടെ വധശിക്ഷ വൈകിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് നിർഭയയുടെ അമ്മയും അച്ഛനും കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വനിതാവകാശ പ്രവർത്തക യോഗിത ഭയാനയും ഒപ്പമുണ്ടായിരുന്നു.