ന്യൂഡൽഹി: ജെ.എൻ.യു സമരവുമായി ബന്ധപ്പെട്ട് 2016ൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷൻ കനയ്യ കുമാർ അടക്കമുള്ളവരെ വിചാരണ ചെയ്യാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ 3 അംഗ ബെഞ്ചിന്റേതാണ് നടപടി.
ജെ.എൻ.യുവിൽ നടന്ന വിദ്യാർത്ഥി റാലിയിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതാണ് കേസ്. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനൽ ഗൂഢാലോചനയും കള്ളരേഖ ചമയ്‌ക്കലും ഉൾപ്പെടെയുള്ള എട്ടു കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഡൽഹി സർക്കാർ തടഞ്ഞിരുന്നു. തുടർന്ന് ബി.ജെ.പി. നേതാവും മുൻ എം.എൽ.എയുമായ നന്ദകിഷോർ ഗാർഗ് ഹർജി നൽകുകയായിരുന്നു. ജെ.എൻ.യുവിലെ മുൻ വിദ്യാർത്ഥി നേതാക്കളായ കനയ്യകുമാർ, ഉമർ ഖാലിദ്, അനിർബാൻ ഭട്ടാചാര്യ, ആക്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റയീഹ റസൂൽ, ബഷീർ ഭട്ട് എന്നിവർക്കെതിരെയായിരുന്നു ഹർജി.