trivandrum-airport
trivandrum airport

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി. സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയത് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. മെരിറ്റിൽ വാദം കേൾക്കണമെന്നും നിർദേശിച്ചു.


വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത്‌ കേന്ദ്രസർക്കാരാണ്. അതിനാൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കാനുമായിരുന്നു ഡിസംബർ 8ന് ഹൈക്കോടതി നടത്തിയ നിരീക്ഷണം. എന്നാൽ ഹൈക്കോടതി തന്നെ വാദംകേൾക്കട്ടെയെന്ന നിലപാടാണ് ഇന്നലെ സുപ്രീം കോടതി സ്വീകരിച്ചത്. നടത്തിപ്പ് കൈമാറാനുള്ള നടപടികൾ മുന്നോട്ട്‌ പോയതിനാൽ സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി. കേരള സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിംഗാണ് ഹാജരായത്.


കേസ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കുന്നതിനെ കേന്ദ്രസർക്കാരും എയർപോർട്ട് അതോറിറ്റിയും എതിർത്തില്ല. രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാന സർക്കാർ വേണ്ടെന്ന് വച്ചാൽ മാത്രമേ മറ്റുള്ളവർക്ക് കരാർ നൽകാൻ കഴിയുകയുള്ളൂവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന ആശങ്കയും മുന്നോട്ടുവയ്ക്കുന്നു. ടെൻഡർ നടപടികളിലും ക്രമക്കേടുണ്ടെന്ന് സർക്കാർ ആരോപിച്ചു.


1932 ൽ തിരുവിതാംകൂർ സർക്കാർ നൽകിയ 258.6 ഏക്കറിലാണ് എയർപോർട്ട് തുടങ്ങിയതെന്നും മൂന്നിൽ ഒന്ന് ഭൂമി ഇപ്പോഴും സർക്കാരിന്റെ കൈവശമാണെന്നും സർക്കാരിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. അതിനാൽ വിമാനത്താവള നടത്തിപ്പുകാരായി ആദ്യം പരിഗണിക്കേണ്ടത് സംസ്ഥാന സർക്കാരിനെയാണ് എന്നാണ് സർക്കാരിന്റെ ആവശ്യം. എന്നാൽ സർക്കാരിന്റെ ഈ വാദത്തെ എയർപോർട്ട് അതോറിറ്റി എതിർത്തു. സ്വകാര്യവത്കരണത്തിനുള്ള കരാറായിട്ടില്ലെന്നും ഒരു പദ്ധതി നിർദേശം മാത്രമാണ് സമർപ്പിച്ചതെന്നുമായിരുന്നു എയർപോർട്ട് അതോറിറ്റി ചൂണ്ടിക്കാട്ടിയത്.