കോലഞ്ചേരി: വനിതകൾ പരാതി നല്കാൻ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട, പരാതിക്കാരെ തേടി വനിതാ പൊലീസ് വീട്ടുമുറ്റത്തേയ്ക്കെത്തും.
രണ്ട് വനിതാപൊലീസുകാരുടെ പട്രോളിംഗ് ടീം ഇനി മുതൽ നിരത്തിലുണ്ടാകും. ബസ് സ്റ്റോപ്പുകൾ,ബസ് സ്റ്റാൻഡുകൾ,സ്‌കൂൾ, കോളേജ് പരിസരങ്ങൾ,ചന്തകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇരു ചക്രവാഹനങ്ങളിലോ നടന്നോ ഇവർ സാന്നിദ്ധ്യമറിയിക്കും.
അവർ കാണുന്ന പരാതിക്കാരുടേയും,സ്ത്രീകളുടെയും വിവരങ്ങൾ ഉൾപ്പെടെ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായ ക്രൈം ഡ്രൈവ് ആപ്പിൽ ഉൾപ്പെടുത്തും. മുതിർന്ന പൊലീസുദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ ഇതോടെ നേരിട്ട് നിരീക്ഷിക്കാൻ കഴിയാനാകും.
അന്വേഷണത്തിന് വനിതാ സെല്ലിലെ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സംഘം രൂപീകരിക്കും.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗുരുതരമായ കേസുകൾ ഈ സംഘം അന്വേഷിക്കും.
നിലവിലുള്ള വനിതാ സ്വയം പ്രതിരോധ പരിശീലന സംവിധാനം പരമാവധി സ്‌കൂളുകളിലും കോളേജുകളിലും പഞ്ചായത്തിലും വ്യാപിപ്പിക്കും.
വനിതകൾക്ക് രാത്രി യാത്ര സുരക്ഷിതമാക്കുന്നതിന് കൊല്ലം സിറ്റിയിൽ നടപ്പാക്കിയ സുരക്ഷിത എന്ന പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കാനും പദ്ധതിയുണ്ട്. തനിച്ച് താമസിക്കുന്ന സ്ത്രീകളെയും ശാരീരികവും മാനസികവുമായി വൈകല്യമുള്ള സ്ത്രീകളെയും വനിതാ പൊലീസ് സംഘം സന്ദർശിക്കും.
പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി സന്ധ്യ, ഐ.സി.റ്റി വിഭാഗം എസ്.പി ഡോ.ദിവ്യ വി.ഗോപിനാഥ്, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ പൂങ്കുഴലി, വനിതാ ബറ്റാലിയൻ കമാണ്ടൻറ് ഡി.ശിൽപ്പ, ശംഖുമുഖം എ.എസ്.പി ഐശ്വര്യ ഡോംഗ്രെ എന്നിവർ അംഗങ്ങളായി സംസ്ഥാനതല സമിതിക്ക് രൂപം നൽകി.
• സ്ത്രീയാണ് ധനം
പൊലീസ് നേരിട്ട് സ്ത്രീധനത്തിനെതിരെ കാമ്പയിനും തുടങ്ങുന്നുണ്ട്. കുടുംബശ്രീ, തദ്ദേശ ഭരണ വകുപ്പുകൾ, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണിത്.