kunjol
കോതമംഗലം പൗരസമിതി നൽകിയ സ്വീകരണ സമ്മേളനത്തിൽ എം.കെ. കുഞ്ഞോൽ മാസ്റ്റർ സംസാരിക്കുന്നു. വർഗീസ് കൊന്നനാൽ, അഡ്വ.പോൾ മുണ്ടക്കൽ, മനോജ് ഗോപി,ഷാജി പീച്ചക്കര, പി.കെ. പന്മനാഭൻ, ഇ.കെ. സേവ്യർ എന്നിവർ സമീപം

കോതമംഗലം: പത്മശ്രീ പുരസ്കാരം ലഭ്യമായത് അപ്രതീക്ഷിതമായാണെങ്കിലും ഒത്തിരി സന്തോഷം തോന്നുന്നതായി പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോൽ മാസ്റ്റർ പറഞ്ഞു. പ്രഖ്യാപനം ഞാൻ അറിയുന്നതിന് മുൻപ് പുറം ലോകം അറിഞ്ഞിരുന്നു. കാരണം എന്റെ വീട്ടിൽ ടി.വിയോ മറ്റ് നൂതന മാധ്യമങ്ങളോ ഇല്ല. എന്നെ വിളിച്ച് വിവരം പറഞ്ഞവരോട് നിങ്ങൾക്ക് തെറ്റിയതാകാം എന്ന് പറയുകയും ഒന്ന് കൂടി അന്വേഷിച്ചേരെ എന്ന് ഞാൻ പറയുകയും ചെയ്തിരുന്നു. എന്തായാലും സന്തോഷമുണ്ട് എന്നും കുഞ്ഞോൽ മാസ്റ്റർ പറഞ്ഞു. കാലം പുരോഗമിച്ചതോടെ സോഷ്യൽ മീഡിയയുടെ പ്രസക്തിയും സ്വാധീനവും പൊതു സമൂഹത്തിൽ വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ എന്ത് വിശ്വസിക്കണം വിശ്വസിക്കേണ്ട എന്ന വലിയ ആശയകുഴപ്പം പുതു തലമുറയ്ക്ക് വന്നിരിക്കുന്നു. വിശ്വാസ്യയോഗ്യമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുവാൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതായി കണ്ടു വരുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ മതസ്പർദ്ധ വളർത്തുന്ന നിരവധി പ്രചരണങ്ങൾ എല്ലാ വിഭാഗം മതങ്ങൾക്കെതിരെയും നടക്കുന്നുണ്ട്.ഇത് മതേതര രാഷ്ട്രത്തിന് നന്നല്ല. ഇത്തരം വ്യാച പ്രചരണങ്ങൾ നിയന്ത്രിക്കാൻ അധികാരികൾ നിയമം കൊണ്ട് വരണമെന്നും അദ്ധേഹം പറഞ്ഞു. കോതമംഗലം പൗരസമിതി ടി.ബി.ഹാളിൽ നൽകിയ പൗരസ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു കുഞ്ഞോൽ മാസ്റ്റർ .സ്വീകരണ സമ്മേളനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഇ.കെ.സേവ്യർ ഇലഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് ഷാജി പീച്ചക്കര അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മനോജ് ഗോപി ,കോ-ഓർഡിനേറ്റർ അഡ്വ.പോൾ മുണ്ടക്കൽ, ലീഗൽ അഡ്വയ്സർ അഡ്വ.പി.കെ.പത്മനാഭൻ ,ടി.പി.മേരിദാസൻ, ജിജി പുളിക്കൽ, റോയി പുക്കുന്നേൽ, റഷീദ് വെണ്ടുകുഴി, ഷാജു ആന്റണി, വർഗ്ഗീസ് കൊന്നനാൽ എന്നിവർ പ്രസംഗിച്ചു.