കോലഞ്ചേരി : സ്കൂൾ സർട്ടിഫിക്കറ്റോ, പാസ്പോർട്ടോ, ജനന സർട്ടിഫിക്കറ്റോ ഇല്ലാത്തവർക്ക് ഇനി മുതൽ അവിവാഹിത, വാർദ്ധക്യ ക്ഷേമപെൻഷനില്ല. ധനകാര്യ ജോയിന്റ് സെക്രട്ടറി ബി.പ്രദീപ് കുമാർ ഇതു സംബന്ധിച്ച് കോർപ്പറേഷനുകൾക്കും, മുനിസിപ്പാലിറ്റികൾക്കും, പഞ്ചായത്തുകൾക്കും നിർദ്ദേശം നല്കി.

ഇതോടെ, ഈ മൂന്നിൽ ഏതെങ്കിലും രേഖ ഹാജരാക്കാനില്ലാത്തവരുടെ അപേക്ഷകൾ നിരസിച്ചു തുടങ്ങി.

50 വയസു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, വാർദ്ധക്യകാല പെൻഷൻ എന്നിവയ്ക്കാണ് വയസ് തെളിയിക്കേണ്ടത്. ജനന സർട്ടിഫിക്ക​റ്റാണ് ഇതിനുള്ള ആധികാരിക രേഖ. സാധാരണക്കാരിൽ ഭൂരിഭാഗത്തിനും, വി​ശേഷി​ച്ച് 50 വയസിലേറെ പ്രായമുള്ളവർക്ക് ജനനസർട്ടിഫിക്കറ്റില്ലെന്നതാണ് യാഥാർത്ഥ്യം. പെൻഷന് അപേക്ഷിക്കുന്നവരിൽ പാസ്പോർട്ടുള്ളവരും കുറവാണ്. സ്കൂൾ സർട്ടിഫിക്കറ്റാണ് ആശ്രയമാവുക. അതും ഇല്ലെങ്കിൽ ക്ഷേമപെൻഷൻ കിട്ടില്ല.

ഇതുവരെ ചെയ്തുവന്നത്

ഗവ.ഡോക്ടർ നൽകുന്ന പ്രായ സർട്ടിഫിക്ക​റ്റിന്റെ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിച്ചിരുന്നു. പിന്നീട് ആധാർ കാർഡ് അടിസ്ഥാന രേഖയാക്കി. ആധാർ രേഖയായി സ്വീകരിക്കാമെന്ന ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയത്.