ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം നേരിടാൻ ആരോഗമേഖലയെ കേന്ദ്രസർക്കാർ കൈവിടുന്നു. പൊതുജന ആരോഗ്യരംഗത്ത് വിഭാവനം ചെയ്ത വികസനത്തിന്റെ പരിസരത്തൊന്നും എത്തിപ്പെടാനാവില്ലെന്ന സൂചനയാണ് തുക നീക്കിവയ്ക്കുന്നതിലെ കുറവ് കാണിക്കുന്നത്.
ആരോഗ്യരംഗത്ത് ഇക്കുറി ബഡ്ജറ്റിൽ പ്രതീക്ഷിച്ചതിന്റെ പകുതിപോലും ആരോഗ്യത്തിന് നീക്കിവച്ചിട്ടില്ല. വേണ്ടതിൽ നിന്ന് 55,000 കോടിയുടെ കുറവാണ് ഉണ്ടായത്.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി ) 2.5 ശതമാനം ആരോഗ്യരംഗത്തിന് നീക്കിവയ്ക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് ദേശീയ ആരോഗ്യമിഷന്റെ റിപ്പോർട്ട് പറയുന്നു. 2024 25ൽ അത് കൈവരിക്കാനായിരുന്ന പദ്ധതി. ഈ സാമ്പത്തിക വർഷം അതനുസരിച്ച് ജി.ഡി.പിയുടെ 1.58 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ആരോഗ്യരംഗത്തിന് കിട്ടണം. അത് 1.24 ലക്ഷം കോടി വരും. പക്ഷേ വകയിരുത്തിയത് 69,234 കോടി മാത്രം. 48 ശതമാനം കുറവ്.
കഴിഞ്ഞ സാമ്പത്തിക വർഷവും അതിന്ഇ മുമ്പത്തെ വർഷവും ഇതുതന്നെയായിരുന്നു അവസ്ഥ. 2019 20ൽ പൊതുജനാരോഗ്യത്തിന് ജി.ഡി.പിയുടെ 1.4 ശതമാനം ലക്ഷ്യം വച്ചെങ്കിലും പരിസരത്ത് എത്തിയില്ല. കേന്ദ്രം ഒരുലക്ഷം കോടിയും സംസ്ഥാനങ്ങൾ 1.84 കോടിയും ചെലവാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ കേന്ദ്രവിഹിതം 66,500 കോടിയായി താണു. സംസ്ഥാനങ്ങളുടെ വിഹിതം വർദ്ധിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ വിഹിതം 78% വർദ്ധിക്കേണ്ട സ്ഥാനത്ത് ഉണ്ടായത് 18% വർദ്ധനവ് മാത്രം.
റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2019-20ൽ സംസ്ഥാനങ്ങളെല്ലാം ചേർന്ന് ആരോഗ്യമേഖലയ്ക്ക് നീക്കിവച്ചത് 1.97 ലക്ഷം കോടി രൂപയാണ്. മേഖലയിലെ മൊത്തം പൊതുചെലവിന്റെ 75% വരും ഈ തുക. വിഭാവനം ചെയ്തതിലും .11 ലക്ഷം കോടി അധികമായിരുന്നു ഇത്.
ആരോഗ്യമേഖലയ്ക്ക് ജി.ഡി.പിയുടെ
വിഹിതം പ്രതീക്ഷിച്ചത്
2019- 2020 1.40%
2020- 2021 1.58%
2021-2022 1.76%
2022-2023 1.98%
2023-2024 2.22%
2024-2025 2.5%
ജി.ഡി.പിയിൽ 7.5% വളർച്ചയും നാണയപ്പെരുപ്പ നിരക്ക് 4% വും കണക്കാക്കിയാണ് കേന്ദ്രം വികസന പദ്ധതികൾ ആവിഷ്കരിച്ചത്. നിലവിലെ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് കൂടുതൽ പണം വിനിയോഗിക്കാൻ സാധ്യത കുറവാണ്. സാമ്പത്തിക മാന്ദ്യം കണക്കിലെടുത്താൽ സർക്കാരിന് ക്ഷേമപദ്ധതികൾ വെട്ടിക്കുറച്ചേ പറ്റൂ. ശമ്പളം, പെൻഷൻ തുടങ്ങിയ ചെലവുകളിൽ ഒന്നും ചെയ്യുക സാധ്യമല്ലതാനും. നിലവിൽ തരുന്ന തോതിലെ വിഹിതം കിട്ടിയാൽ കിട്ടി എന്നതാണ് സാമ്പത്തിക സ്ഥിതി.