കോലഞ്ചേരി: ഇക്കുറി വേനലിൽ കുലുക്കി സർബത്തും,ഫുൾജാറും ഔട്ട് പകരം ഇളനീരും,കരിമ്പിൻ ജ്യൂസും വിപണി പിടിച്ചടക്കി. കത്തിയെരിയുന്ന വേനലിൽ നിന്ന് രക്ഷനേടാൻ ആളുകളെ ഏറെ സ്വാധീനിച്ചിരുന്ന കുലുക്കി സർബത്തിനും ഫുൾജാർ സോഡയ്ക്കും പഴയ ഡിമാന്റില്ല. ഇപ്പോൾ കരിക്കും,കരിമ്പിൻ ജ്യൂസുമാണ് താരം. മുമ്പ് വഴിയോരങ്ങളിൽ വില്പനയ്ക്ക് എത്തിച്ചിരുന്ന കരിക്കുകൾ ഇപ്പോൾ നഗരത്തിലെ ഫ്രൂട്‌സ് കടകളിലെയും പ്രധാന ഐറ്റമാണ്. കൃത്രിമ ശീതളപാനീയങ്ങൾ വ്യാപകമായതോടെയാണ് ആളുകൾക്ക് ഇളനീരിനോടും,കരിമ്പിൻ ജ്യൂസിനോടും താൽപര്യം വർദ്ധിക്കാൻ കാരണം.
പ്ലാസ്റ്റിക് നിരോധനം വന്നെങ്കിലും ജ്യൂസ് വില്പനയ്ക്ക് കുറവുണ്ടായിട്ടില്ലെന്നും മിക്കവരും വീടുകളിൽ നിന്ന് സഞ്ചികൾ കൊണ്ടുവന്ന് കരിക്കും ചിലർ പാത്രങ്ങളുമായി വന്ന് കരിമ്പിൻ ജ്യൂസും കൊണ്ടുപോകാറുണ്ടെന്നും വഴിയോര കച്ചവടക്കാർ പറയുന്നു.
കുലുക്കി സർബത്തിനും ഫുൾജാർ സോഡയ്ക്കും ഡിമാന്റില്ല
വിപണി പിടിച്ചടക്കി ഇളനീരും,കരിമ്പിൻ ജ്യൂസും
കരിക്ക് @40
തമിഴ്‌നാട്ടിൽ നിന്നാണ് നഗരത്തിലേക്ക് കൂടുതലായും കരിക്കെത്തുന്നത്. പോഷകങ്ങൾ ഏറെയടങ്ങിയ ഇളനീർ ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും താപനില നിലനിർത്തുന്നതിനും അത്യുത്തമമാണ്. കരിക്കൊന്നിന് 40 രൂപയാണ് ഈടാക്കുന്നത്.
കരിക്കിന്റെ വെള്ളവും കുടിക്കാം, വെള്ളം കുടിച്ച ശേഷം സ്പൂണോ, കരിക്കിന്റെ തന്നെ പ്ളാഞ്ഞിലോ ഉപയോഗിച്ച് ഉള്ളിലെ മാതളവും കഴിക്കാം. മുമ്പത്തേക്കാളേറെ കരിമ്പിൻ ജ്യൂസ് ആളുകൾക്ക് പ്രിയമേറിയിട്ടുണ്ട്, ജ്യൂസിനോടൊപ്പം ചേർക്കുന്ന ഇഞ്ചിയും ചെറുനാരങ്ങായും പ്രത്യേക രുചിയാണ് സമ്മാനിക്കുന്നതത്രെ.
കരിമ്പിൻ ജ്യൂസ് @30
പ്രധാന റോഡുകളുടെ വശങ്ങളിലെല്ലാം കരിമ്പിൻ ജ്യൂസ് ലഭിക്കുന്ന കടകൾ വ്യാപകമായി തുടങ്ങി. പാലക്കാട്ട് നിന്നാണ് നാട്ടിലേയ്ക്ക് കരിമ്പുകൾ എത്തുന്നത്. ആവശ്യത്തിനുള്ള കരിമ്പെടുത്ത് മെഷീനിലിട്ട് നീര് ഊറ്റി തയാറാക്കുന്ന കരിമ്പിൻ ജ്യൂസ് ഫ്രഷ് ആയി ലഭിക്കുമെന്ന പ്രത്യേകതയാണ് ആകർഷണം .30 രൂപ കൊടുത്താൽ ഫ്രഷായിട്ടുള്ള കരിമ്പിൻ ജ്യൂസ് ലഭിക്കുമെന്നതിനാൽ ആളുകളുടെ തിരക്കാണ് ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ.