കൊച്ചി: കൂണു പോലെ ട്രോൾ ഗ്രൂപ്പുകൾ മുളയ്ക്കുന്ന ഇക്കാലത്ത് ചില പ്രധാന ഗ്രൂപ്പുകൾ ഒഴിച്ചാൽ പലതിനും രാഷ്ട്രീയം, ചില വ്യക്തികളുടെ പ്രചാരണം, ഒരു പ്രത്യേക വിഭാഗത്തെ ഇകഴ്ത്തൽ, ആളുകളെ ലക്ഷ്യം വച്ച് ആക്രമിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളുണ്ടെന്ന് ട്രോൾ മലയാളം എക്‌സിക്യൂട്ടീവ് കൗൺസിലംഗം വിഷ്ണു പ്രകാശ് പറഞ്ഞു. കൃതി വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിലെ നുണയും ചിരിയും എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളുടെ സ്വകാര്യതയിലേക്കോ വ്യക്തി ജീവിതത്തിലേക്കോ ഇടപെടാതിരിക്കുക, പൊതു രംഗത്തുള്ള വ്യക്തികൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലെടുക്കുന്ന നിലപാടുകളെ മാത്രം വിമർശനത്തിനും തമാശയ്ക്കും പാത്രമാക്കുക എന്ന നിർബന്ധത്തിലാണ് ഇന്റർനാഷനൽ ചളു യൂണിയൻ (ഐ.സി.യു) മുന്നോട്ട് പോകുന്നതെന്ന് ഐ.സി.യു അഡ്മിനിലൊരളായ കെ. എസ്. ബിനു പറഞ്ഞു.
അഞ്ചു ലക്ഷത്തോളം പേർ അംഗമായ ഐ.സി.യു ഗ്രൂപ്പിൽ ഹാസ്യരസ പ്രാധാനവും നിലപാടുള്ളതുമായ ട്രോളുകൾ അറുപതോളം പേരുള്ള കോർ ഗ്രൂപ്പിൽ വോട്ടിനിട്ടാണ് തിരഞ്ഞെടുക്കുന്നത്. വാർത്തയിലെ സത്യം തേടി പോകേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണെന്ന് മാദ്ധ്യമപ്രവർത്തകനായ സുജിത് ചന്ദ്രൻ പറഞ്ഞു.