കോലഞ്ചേരി: പകലിനെ തീച്ചൂളയാക്കി താപനില ഉയർന്നു തന്നെ, നാടും നഗരവും ചൂടിൽ പൊള്ളി കരിയുന്നു. പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി. വേനൽക്കാലമാരംഭിക്കും മുമ്പയെുള്ള കാലാവസ്ഥാ മാറ്റം ഏറെ ഭീതിയോടെയാണ് ജനങ്ങൾ വീക്ഷിക്കുന്നത്. ശരാശരിയിൽ നിന്നും ചൂട് കൂടുന്നതായാണ് കാലാവസ്ഥ കേന്ദ്രവും റിപ്പോർട്ടു ചെയ്യുന്നത്. മഴ കുറഞ്ഞതാണ് ചൂടു കൂടാൻ കാരണമായി പറയുന്നത്. അതിനിടയിൽ കുഴഞ്ഞുവീണുള്ള അത്യാഹിതങ്ങളും കൂടുന്നു. ചൂട് 32 ഡിഗ്രി സെൽഷ്യസ് കടന്നു. പൊള്ളുന്ന ചൂടിൽ ചുട്ടുപഴുത്തു നഗരവാസികൾ. വേനൽകാഠിന്യം വർധിച്ചതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പു നിർദേശിച്ചു. സൂര്യാഘാത സാധ്യത മുന്നിൽ ക്കണ്ടു സംസ്ഥാനത്ത് ഏപ്രിൽ 30 വരെ പകൽ 12 മുതൽ 3 വരെ വിശ്രമ സമയമാക്കി തൊഴിൽ സമയം ക്രമീകരിച്ചു. വഴിയരികിൽ ആരെങ്കിലും വീണു കിടക്കുന്നതു കണ്ടാൽ അവഗണിക്കാതെ സഹായം ലഭ്യമാക്കണം.

ശ്രദ്ധിക്കാൻ ഇക്കാര്യങ്ങൾ

തൊഴിലിടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം

ക്ഷീണം അനുഭവപ്പെട്ടാൽ വേണ്ടത്രവിശ്രമം അനുവദിക്കണം.

ദീർഘനേരം വെയിലേ​റ്റുള്ള നടത്തവും ജോലിയും ഒഴിവാക്കുന്നതാണ് ഉത്തമം

പകൽ യാത്ര ചെയ്യുമ്പോൾ ശുദ്ധജലവും കുടയും കരുതണം

ധാരാളം ശുദ്ധജലം കുടിക്കണം രോഗികളും മുതിർന്നവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.

മഴ നിന്നിട്ട് ആഴ്ചകൾ മാത്രമേ പിന്നിട്ടുള്ളൂ എങ്കിലും പകൽച്ചൂട് അസഹനീയമാണ്. ചൂടിനൊപ്പം വൈദ്യുതി മുടക്കവും കൂടിയാകുമ്പോൾ ദുരിതം ഇരട്ടിക്കുകയാണ്.സബ് സ്​റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ മിക്കവാറും ദിവസങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കം നാട്ടുകാരെ വലയ്ക്കുന്നു. കെട്ടിടങ്ങൾക്കുള്ളിൽ ഇരിക്കാൻ കഴിയാതെ ജനം തണലും കാ​റ്റും തേടി പുറത്തിറങ്ങുന്ന കാഴ്ചയാണ്. മിക്കവാറും ദിവസങ്ങളിൽ അ​റ്റകു​റ്റപ്പണികളുടെ പേരിൽ രാവിലെ മുതൽ വൈകിട്ട് വരെപ്രഖ്യാപിത വൈദ്യുതി മുടക്കവുമുണ്ട്.