കൊച്ചി: അഭിനയിച്ചത് നാലേ നാല് സിനിമകളിൽ. മലയാളികൾ അറിഞ്ഞതാകട്ടെ, തട്ടിപ്പ് കേസുകളിലൂടെ. എന്നും വിവാദങ്ങളുടെ തോഴിയാണ് ലീന മരിയ പോൾ. സി.ബി.ഐ ഉദ്യോഗസ്ഥ ചമഞ്ഞ് കോടികൾ തട്ടിയ കേസിലെ പ്രതിയും നടിയുമായ ലീന മരിയ പോൾ ഇപ്പോൾ എവിടെയാണ് ? സി.ബി.ഐയ്ക്ക് പോലും ഒരു തുമ്പും കിട്ടിയിട്ടില്ല. ഹൈദരാബാദ് യൂണിറ്റാണ് ഇവർക്കായി അന്വേഷണം നടത്തുന്നത്. സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിൽ നിന്നാണ് ലീനയടങ്ങുന്ന സംഘം പണം തട്ടിയത്. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ലീനയുടെ കൊച്ചിയിലെ ബ്യൂട്ടിപാർലറിലും ചെന്നൈയിലെ വീട്ടിലും സി.ബി.ഐ നോട്ടിസ് പതിച്ചിരുന്നു. ലീന വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിലടക്കം ലുക്ക്ഔട്ട് നോട്ടീസ് ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ഇതെല്ലാം വെട്ടിച്ച് കടന്നുകളഞ്ഞിട്ടുണ്ടാകുമെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ലീനക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.
അന്ന് ഐ.എ.എസ്
ഇന്ന് സി.ബി.ഐ
സി.ബി.ഐ ചമഞ്ഞാണ് തട്ടിപ്പെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. എന്നാൽ,ലീനയുടെ റോൾ എന്താണെന്നതടക്കം പുറത്ത് വിട്ടിട്ടില്ല. 2013 ഐ.എ.എസ് ഉദ്യോഗസ്ഥ ചമഞ്ഞ് പണം തട്ടിയ കേസിൽ ലീന അറസ്റ്റിലായിട്ടുണ്ട്. ഡൽഹി പൊലീസാണ് അന്ന് ലീനയേയും സുഹൃത്ത് ചന്ദ്രശേഖറിനെയും അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളിൽ നിന്ന് പണം തട്ടുന്നതിനിടയിലായിരുന്നു അറസ്റ്റ്. ചെന്നൈ കാനറ ബാങ്കിൽനിന്ന് 19 കോടി രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. ഇതിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി ലീന പിന്നീട് വാർത്തകളിൽ നിറയുന്നത് മുംബയ് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തതപ്പോഴാണ്. അന്നും ലീനയ്‌ക്കൊപ്പം ചന്ദ്രശേഖറെയും പൊലീസ് പിടികൂടിയിരുന്നു. കുറഞ്ഞ സമയം കൊണ്ടു നിക്ഷേപം പത്തിരട്ടിയായി തിരിച്ചുതരുമെന്നു വാഗ്ദാനം നൽകി നിരവധി പേരെ കബളിപ്പിച്ചെന്ന കേസിലായിരുന്നു പിടിവീണത്. നിരവധി പരാതികൾ ലഭിച്ചതോടെയാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം ആരംഭിച്ചത്. ഇരുവരും ചേർന്ന് കോടികൾ തട്ടിയെടുത്തതായാണ് കണ്ടെത്തൽ.
ഒപ്പമുണ്ട് ആറ്
സുരക്ഷ ഭടൻമാർ
ചങ്ങനാശേരി സ്വദേശിയായ ലീനയുടെ കുടുംബം വർഷങ്ങളായി വിദേശത്താണ് എന്നാണ് പൊലീസിനടക്കം ലഭിച്ചിട്ടുള്ളവിവരം. ലീന ബംഗളൂരുവിലാണ് ബി.ഡി.എസിന് പഠിച്ചത്. പിന്നീട് മോഡലിംഗിൽ ചുവടുറപ്പിച്ച് അവതാരകയായി. അങ്ങനെയാണ് ലീന സിനിമയിലെത്തിയത്. തട്ടിപ്പ് കേസുകളിൽ പിടിയിലായിട്ടുണ്ടെങ്കിലും ആർഭാട ജീവിതമാണ് ഇവർ നയിച്ചിരുന്നത്. ആറര കോടി വില മതിക്കുന്ന ഒമ്പത് ആഡംബര കാറുകളാണ് അന്ന് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മറ്റൊരു കേസിൽ പൊലീസ് ലീനയെ അറസ്റ്റ് ചെയ്തപ്പോളും വിലകൂടിയ വാച്ചുകളും ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു. 1.17 കോടി വിലവരുന്ന ഇറക്കുമതി ചെയ്ത 117 വാച്ചുകളും, 3,50,000 രൂപയും പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു. ഔഡി, ബെൻസ്, ബെന്റ്ലി, മസാറിറ്റി, സഫാരി, നിസാൻ എന്നിവ പിടികൂടിയ കാറുകളിൽ ഉൾപ്പെടും. മുംബയ് ക്രൈം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത പരാതിലായിരുന്നു അറസ്റ്റ്. 5000 മുതൽ മുപ്പത് ലക്ഷം വരെ തുക മുടക്കിയ ആയിരത്തോളം നിക്ഷേപകരെയാണ് ഇവർ വഞ്ചിച്ചത്. കാനറ ബാങ്ക് ഉദ്യോഗസ്ഥരെ വ്യവസായ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.ആറു സുരക്ഷാ ഉദ്യോഗസ്ഥൻമാരുടെ സുരക്ഷയിൽ കഴിഞ്ഞിരുന്ന ലീനാ പോളിന്റെ ജീവിത രീതി പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. സിനിമാ സെറ്റിൽ മാഫിയാ ജീവിതമായിരുന്നു ലീന നയിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
എല്ലാം ലീന സ്റ്റൈൽ
ലോക്കേഷനിൽ എത്തുന്നത് അത്യാഢംബര കാറുകളുമായി. വാടകയ്‌ക്കെടുത്ത കാരവാനിൽ വിശ്രമം. സിനിമയിൽ അണിയാൻ സ്വന്തമായി വസ്ത്രങ്ങൾ, സഹപ്രവർത്തകരുമായോ അണിയറ പ്രവർത്തകരുമായോ കാര്യമായി സംസാരിക്കാത്ത പ്രകൃതം. ലോക്കേഷനിൽ നിന്നും ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. സിനിമാ ലോകത്ത് ലീന ഇങ്ങനെയായിരുന്നെന്നാണ് ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ച വിവരം. സിനിമാ സെറ്റിൽ മാഫിയാ ജീവിതമായിരുന്നു ലീന നയിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഷാജി കൈലാസ് ചിത്രം ചിന്താമണി കൊലക്കേസിന്റെ തമിഴ് പതിപ്പിലൂടെയാണ് ലീന സിനിമയിലേക്ക് എത്തുന്നത്. ഇത് ഷാജി കൈലാസിന്റെ അടുത്ത ചിത്രമായ റെഡ് ചില്ലീസിലേക്ക് അവസരം നൽകി. ഇന്ദ്രജിത്, ജയസൂര്യ, ഭാമ, റിമ കല്ലിങ്കൽ തുടങ്ങിയവർ വേഷമിട്ട് 2012ൽ പുറത്തിറങ്ങിയ 'ഹസ്ബൻഡ്‌സ് ഇൻ ഗോവ' എന്ന ചിത്രത്തിൽ ലീന വേഷമിട്ടിരുന്നു.