കോലഞ്ചേരി: " ഹലോ പ്ലീസ് ഫോൺ നമ്പർ പരാതിയിൽ എഴുതൂ, വൈകിട്ട് ഉയർന്ന ഉദ്യോഗസ്ഥന് വിളിക്കാനുള്ളതാണ്" "ചിലപ്പോൾ ഡി.ജി.പി തന്നെ വിളിച്ചേക്കാം" .പരാതി നൽകാൻ സ്റ്റേഷനിലെത്തുന്നവരോട് ഇപ്പോൾ ഡ്യൂട്ടിയിലുള്ള പൊലീസുകാർ പറയുന്നു.
എല്ലാ ജില്ലാ പൊലീസ് മേധാവിമാരും തന്റെ അധികാര പരിധിയിലുള്ള സ്റ്റേഷനുകളിൽ പരാതി നൽകിയ പത്തു പേരെ എല്ലാ ദിവസവും വൈകിട്ട് നേരിട്ട് ഫോണിൽ വിളിച്ച് ഈ വിവരങ്ങൾ അന്വേഷിക്കും.റേഞ്ച് ഡി.ഐ.ജി മാരും മേഖലാ ഐ.ജിമാരും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്ത് ഫോണിൽ സംസാരിക്കും.
പരാതിക്കാർക്ക് പൊലീസ് സ്റ്റേഷനിൽ ലഭിച്ച അനുഭവം എന്താണെന്നും പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാനാണ് ഇതു വഴി അവസരമൊരുങ്ങുന്നത്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ച് അവർക്ക് പറയാനുള്ളത് കേൾക്കും.പൊലീസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽവരും.
പരാതികകൾ ഡിജിറ്റലാകും
രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് സിസ്റ്റത്തിൽ ചെയ്യുന്നത് പോലെ പരാതികൾ ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ രജിസ്റ്റർ ചെയ്താലുടൻതന്നെ വിശദ വിവരങ്ങൾ ഓൺലൈനായി ലഭിക്കും.
സർക്കുലർ ഇങ്ങനെ
സംസ്ഥാന പോലീസ് മേധാവിലോകക് നാഥ് ബെഹ്റയുടെ സർക്കുലറിൽ പരാതികൾ രജിസ്റ്റർ ചെയ്താലുടൻ തന്നെ വിശദ വിവരങ്ങൾ ഓൺലൈനായിമുതിർന്ന ഉദ്യോഗസ്ഥർക്ക് ലഭിക്കും. ഫോണിൽ പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിലും പരാതികൾ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തും.