നെടുമ്പാശേരി: സൗദിയിൽ വിവിധ കേസുകളിൽ കുടുങ്ങി ജയിൽ ശിക്ഷ അനുഭവിച്ചവരും പ്രതിയാക്കപ്പെട്ടവരുമായ 196 ഇന്ത്യക്കാർ പൊതുമാപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെ കൊച്ചിയിലെത്തി. ആറരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സൗദി എയർലൈൻസ് വിമാനത്തിലാണ് 15 മലയാളികൾകൂടി അടങ്ങുന്ന സംഘമെത്തിയത്.
വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തുടർന്നവർ, സ്‌പോൺസർ പാസ്‌പോർട്ട് തടഞ്ഞുവച്ചതിനെ തുടർന്ന് രേഖകളില്ലാതെ മറ്റിടങ്ങളിൽ ജോലി ചെയ്തവർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപടലുകളെ തുടർന്നാണ് ഇവരെ പൊതുമാപ്പ് നൽകി സൗദി സർക്കാർ വിട്ടയച്ചത്. കൊച്ചിയിൽ ഇവർ വിമാനം ഇറങ്ങിയതിന്റെ രേഖകളെല്ലാം സൗദി എംബസിക്ക് അയച്ച ശേഷമാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായത്.