കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സൂചന
തൃക്കാക്കര : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടത്തിയതിന് സസ്പെൻഷനി ലായ എറണാകുളം കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ക്ലറിക്കൽ സെക്ഷൻ ക്ലർക്ക് വിഷ്ണു പ്രസാദ് സമാന രീതിയിൽ കൂടുതൽ ആളുകളെ ഉപയോഗിച്ച് പണം തട്ടിയതിന്റെ വിവരങ്ങൾ പുറത്ത് വന്നു.
വിഷ്ണുവിന്റെ കുടുംബ സുഹൃത്തായ കാക്കനാട് കളക്ടറേറ്റിന് തെക്ക് വശത്ത് താമസിക്കുന്ന മഹേഷിന്റേയും ഭാര്യയുടെയും സ്വകാര്യ ബാങ്കിലെ അക്കൗണ്ട് വഴി അഞ്ചുലക്ഷം രൂപ മാറിയെടുത്തതായി കണ്ടെത്തി. ഫണ്ട് തിരിമറി വിവാദമായതോടെ ഇവർ ഒളിവിൽപ്പോയി.കഴിഞ്ഞ പ്രളയകാലത്ത് പ്രളയ ഫണ്ടിൽ നിന്നും മറ്റൊരു സർക്കാർ ജീവനക്കാരന്റെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേക്ക് അമ്പത് ലക്ഷം രൂപ ചട്ട വിരുദ്ധമായി മാറ്റിയതായും സൂചനയുണ്ട്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പരിഹാര സെൽ പിരിച്ചുവിടുകയുമായിരുന്നു.സംഭവത്തിൽ ഉൾപ്പെട്ട സി.പി.എം ലോക്കൽ കമ്മറ്റി അംഗം എം.എം അൻവറിനെ ഇന്നലെ വൈകീട്ട് ചേർന്ന ലോക്കൽ കമ്മറ്റി പാർട്ടിയിൽ നിന്ന് പുറത്താക്കി.സെഷൻ ക്ലർക്ക് വിഷ്ണു പ്രസാദിനെതിരെ കളക്ടർ കമ്മീഷണർക്ക് പരാതി നൽകി.തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 10,54,000 രൂപ സിപിഎം ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എം.എം അൻവറിന്റെ അയ്യനാട് സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് വഴി തട്ടാൻ ശ്രമിച്ച കേസിലാണ് നടപടി.
2018 ആഗസ്റ്റ് മാസത്തിലെ പ്രളയ ദുരന്തത്തിൽ അകപ്പെട്ട് നാശനഷ്ടം വന്നിട്ടുള്ള വീടുകൾക്ക് അർഹത അനുസരിച്ച് 10,000 , 60,000, 1,25,000 , 2,50,000 ലക്ഷം രൂപ ക്രമത്തിൽ സ്ളാബ് തിരിച്ചാണ് നഷ്ടപരിഹാരം നൽകിയത്. വീട് പൂർണമായി നഷ്ടമായവർക്ക് പരമാവധി നാലു ലക്ഷം രൂപ വരെയും നൽകിയിരുന്നു. എന്നാൽ, ഈ മാനദണ്ഡങ്ങൾ ലംഘിച്ച് കളക്ടറേറ്റിൽ നിന്നും പ്രളയത്തിൽ നാശനഷ്ടം സംഭവിക്കാത്ത സി .പി .എംലോക്കൽ കമ്മറ്റി അംഗം അൻവറിന്റെഅയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്ക് അഞ്ചു തവണകളായി 10,54,000 രൂപനിക്ഷേപിച്ചു. ഇതിൽ ആദ്യമെത്തിയ അഞ്ചു ലക്ഷം രൂപ അന്നേ ദിവസം തന്നെ ഇയാൾ പിൻവലിച്ചു. രണ്ടാമതും അഞ്ചുലക്ഷത്തോളം രൂപ ട്രഷറിയിൽ നിന്നും വന്നപ്പോൾ സഹകരണ ബാങ്ക് സെക്രട്ടറി കളക്ടറെ വിവരം അറിയിക്കുകയായിരുന്നു. ബാങ്കിൽ നിന്നും പിൻവലിച്ച തുക അയാൾ കളക്ടറെ തിരിച്ചേൽപ്പിക്കുകയും ചെയ്തു.
സസ്പെൻഷൻ പ്രഹസനം
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ക്ലറിക്കൽ സെക്ഷൻ ക്ലർക്ക് വിഷ്ണു പ്രസാദ് നടത്തിയ തട്ടിപ്പ് മാസങ്ങൾക്ക് മുമ്പേ അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നത് പ്രതികളെ സഹായിക്കാനാണെന്ന് പൊതുപ്രവർത്തകൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പറഞ്ഞു.കളക്ടർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് . കേസിൽ വിശദമായി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും,വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.
വിഷ്ണുവിന്റെ കുടുംബ സുഹൃത്തായ കാക്കനാട് കളക്ടറേറ്റിന് തെക്ക് വശത്ത് താമസിക്കുന്ന മഹേഷിന്റേയും ഭാര്യയുടെയും സ്വകാര്യ ബാങ്കിലെ അക്കൗണ്ട് വഴി അഞ്ചുലക്ഷം രൂപ മാറിയെടുത്തു
.കഴിഞ്ഞ പ്രളയകാലത്ത് പ്രളയ ഫണ്ടിൽ നിന്നും സർക്കാർ ജീവനക്കാരന്റെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേക്ക് അമ്പത് ലക്ഷം രൂപ ചട്ട വിരുദ്ധമായി മാറ്റി.
സിപിഎം ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എം.എം അൻവറിന്റെ അയ്യനാട് സർവീസ് സഹകരണ ബാങ്ക് അക്കൗണ്ട് വഴി 10,54,000 രൂപ തട്ടാൻ ശ്രമം