jolly
jolly

കൊച്ചി : കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത്.

2011 സെപ്തംബർ 30 നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്. വീട്ടിലെ ബാത്ത്റൂമിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്ന് റോയ് മരിച്ചെന്നാണ് ജോളി ബന്ധുക്കളെ അറിയിച്ചത്. റോയിയുടെ അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നീട് സ്വത്തുതർക്കത്തെ തുടർന്നാണ് റോയിയുടെ മരണത്തിൽ സംശയമുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയത്. ജോളി ഭർത്താവിന് സയനേഡ് നൽകി കൊന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് 2019 ഒക്ടോബർ അഞ്ചിന് അറസ്റ്റ് ചെയ്തു.

രണ്ടാം ഭർത്താവ് ഷിജുവിന്റെ ഭാര്യ സിലി, ഇവരുടെ കുട്ടിയായ ആൽഫൈൻ എന്നിവരെയും ജോളി സയനേഡ് നൽകി കൊലപ്പെടുത്തിയെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. കേസുകളിൽ ജാമ്യം തേടി താമരശേരി കോടതിയിലും കോഴിക്കോട് ജില്ലാ കോടതിയിലും നൽകിയ ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.