muthukadu
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം അടിമാലി ചിന്നപ്പാറ ആദിവാസി കോളനിയിൽ പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് നിർവ്വഹിക്കുന്നു.

അടിമാലി: ഒരുകാലത്ത് ആദിവാസി മേഖലകളിൽ വ്യാപകമായിരുന്ന റാഗി, തിന, കേപ്പ് തുടങ്ങിയ കൃഷികൾ ഊരുകളിൽ നിന്ന് പടിയിറങ്ങി കഴിഞ്ഞു. വിവിധ വകുപ്പുകളുമായി സഹകരിച്ച് ജനമൈത്രി എക്‌സൈസ് ഇവ വീണ്ടും ഗോത്രമേഖലകളിൽ തിരികെയെത്തിക്കുന്നു. ആദിവാസി, പഞ്ചായത്ത്, വനം, കൃഷി,ജലവിഭവ വകുപ്പ് തുടങ്ങിയവയുമായി കൈകോർത്താണ് പുതിയ പദ്ധതി. പദ്ധതി പ്രകാരം ഊരുകളിൽ സ്ഥലം കണ്ടെത്തി ആദിവാസി ജനതക്ക് കൃഷിക്കായി പ്രോത്സാഹനം നൽകും. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം അടിമാലി ചിന്നപ്പാറ ആദിവാസി കോളനിയിൽ പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് നിർവ്വഹിച്ചു. പരമ്പരാഗത ഭക്ഷണ രീതിയിലൂടെ ആദിവാസി സമൂഹത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിനൊപ്പം വിപണനം സാധ്യമാക്കുന്നതിനായുള്ള സഹായവും ജനമൈത്രി എക്‌സൈസ് ഉറപ്പു വരുത്തും. പത്ത് ഏക്കർ കൃഷി ഭൂമിയാണ് ചിന്നപ്പാറയിൽ കൃഷിയിറക്കാനായി കണ്ടെത്തിയിട്ടുള്ളത്‌. തേവര എസ്.എച്ച് കോളേജിലെ വിദ്യാർത്ഥികൾ കൃഷിക്ക് സഹായവുമായി ചിന്നപ്പാറയിലെത്തിയിരുന്നു. വിത്തിറക്കാൻ വേണ്ട കൃഷിയിടം വിദ്യാർത്ഥികൾ വെട്ടി ഒരുക്കി. ചിന്നപ്പാറയിലെ കൃഷി വിജയകരമായാൽ ജില്ലയിലെ മറ്റ് ഗോത്രമേഖലകളിലേക്കും സമാന രീതിയിൽ ജനമൈത്രി എക്‌സൈസ് കൃഷി വ്യാപിപ്പിക്കും. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാകും കൃഷിക്കായി വേണ്ടുന്ന തുടർ ജോലികൾ ജനമൈത്രി എക്‌സൈസ് നടപ്പിലാക്കുക. ചിന്നപ്പാറയിൽ ഉദ്ഘാടന സമ്മേളനത്തിൽ അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ. സുനിൽ രാജ്, സാഹിത്യകാരൻ അശോക് മറയൂർ, ഷാജി ഇ.കെ, നജിം എം.എസ്, ആർ. സജീവ്, ജെയിംസ് വി. ജോർജ്ജ് എന്നിവർ സംസാരിച്ചു.