തൊടുപുഴ: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിമണ്ണൂർ ചാലാശേരി കരിമ്പനയ്ക്കൽ പ്രദീപിനെയാണ് (43) കരിമണ്ണൂർ എസ്‌.ഐ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ ദിവസം സ്‌കൂളിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ധ്യാപിക വിവരം സ്‌കൂൾ ഹെഡ്മാസ്റ്ററെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്ന് ഇന്നലെ കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രദീപിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനിടെ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയുടെ വൈദ്യപരിശോധന വൈകിയെന്നു പരാതിയുയർന്നിരുന്നു. എന്നാൽ സംഭവം അറിഞ്ഞയുടൻ തന്നെ കേസെടുക്കാൻ നിർദേശം നൽകിയതായും പ്രതിയെ കസ്റ്റഡിയിൽ എടുത്തതായും എസ്‌.ഐ പറഞ്ഞു. ചൈൽഡ് വെൽഫയർ കമ്മിറ്റിയും പ്രശ്‌നത്തിലിടപെട്ടിരുന്നു.