കട്ടപ്പന: കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്ഥലത്തിന് മറ്റൊരു ഭൂമിയുടെ തണ്ടപ്പേർ കൃത്രിമമായി മാറ്റി കരമടച്ചുനൽകിയ സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി. നെടുങ്കണ്ടം ഡെപ്യൂട്ടി തഹസിൽദാറും മുൻ കട്ടപ്പന വില്ലേജ് ഓഫീസറുമായ ആന്റണി ജോസഫിനെയാണ് കളക്ടർ എച്ച്. ദിനേശൻ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. കൃത്രിമമായി തണ്ടപ്പേർ കൈക്കലാക്കിയ സ്ഥലമുടമ കട്ടപ്പന സ്വദേശി ലൂക്ക ജോസഫിനോട്, ചൊവ്വാഴ്ചക്കുള്ളിൽ സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ തണ്ടപ്പേര് റദാക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. വാഴവര ഗണപതിപ്ലാക്കൽ സിബിക്കുട്ടി സെബാസ്റ്റ്യന്റെ ഭൂമിയുടെ തണ്ടപ്പേർ, ലൂക്ക ജോസഫിന്റെ വസ്തുവിനായി മാറ്റിയതും കരമടച്ച് നൽകിയതും ആന്റണി ജോസഫാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പുതിയ ബസ് സ്റ്റാൻഡിനുസമീപമുള്ള ലൂക്ക ജോസഫിന്റെ സ്ഥലത്തിനു മറ്റൊരു ഭൂമിയുടെ തണ്ടപ്പേര് തട്ടിയെടുത്ത് കരം അടച്ചതാണെന്ന് നവംബറിൽ വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിരുന്നു. സിബിക്കുട്ടി 2006ൽ കട്ടപ്പന ഗുരുമന്ദിരത്തിന് സമീപം വാങ്ങിയ ഭൂമിക്ക് 2010 വരെ കരം അടച്ചിരുന്നു. തുടർന്നുള്ള ഏതാനും വർഷം കരമടയ്ക്കൽ മുടങ്ങി. പിന്നീട് 2010ലെ കരം അടച്ച രസീതുമായി സ്‌പെഷ്യൽ ടൗൺഷിപ്പ് തണ്ടപ്പേരിൽ കരം അടയ്ക്കാൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ ആ തണ്ടപ്പേരിൽ അങ്ങനൊരു ഭൂമിയില്ലെന്നാണ് വില്ലേജ് ഓഫീസ് അധികൃതർ അറിയിച്ചത്. സിബിക്കുട്ടിയുടെ പരാതിയിൽ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ ഇതേ തണ്ടപ്പേരിൽ മറ്റൊരു ഭൂമിക്ക് ലൂക്ക ജോസഫ് കരമടയ്ക്കുന്നതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സിബിക്കുട്ടിയുടെ പേരിലുണ്ടായിരുന്ന തണ്ടപ്പേർ കീറിമാറ്റി ലൂക്കാ ജോസഫിന്റെ പേരിൽ തണ്ടപ്പേർ ഒട്ടിച്ചുവയ്ക്കുകയായിരുന്നു. വ്യാജ തണ്ടപ്പേരുകൾ റദാക്കി തുടർ നടപടി സ്വീകരിക്കണമെന്നും സിബിക്കുട്ടിക്ക് യഥാർഥ ഭൂമിയുടെ ഉടമസ്ഥാവകാശം പുനഃസ്ഥാപിച്ചുനൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കട്ടപ്പന വില്ലേജ് ഓഫീസർ താലൂക്ക് ഓഫീസിലേക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.