thief

തൊടുപുഴ: പട്ടാപ്പകൽ വീടിനകത്ത് കയറി ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീ പൊലീസ് പിടിയിൽ. ആന്ധ്ര ചിറ്റൂർ കോട്ടൂർ സ്വദേശി ഷമിം ബീവിയാണ് (60)​ പിടിയിലായത്. ഇടവെട്ടി വലിയജാരം നീലിയാനിയ്ക്കൽ മുജീബിന്റെ ഒന്നരവയസുള്ള പെൺകുട്ടിയെയാണ് പർദ ധരിച്ചെത്തിയ സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കുട്ടിയെ കുളിപ്പിച്ച് ഹാളിലിരുത്തിയ ശേഷം മുത്തശ്ശി മുറിക്കുള്ളിലേക്ക് പോയ സമയം പർദ്ദ ധരിച്ചെത്തിയ സ്ത്രീ ഹാളിൽ കയറി കുട്ടിയെ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. ഈ സമയം ഹാളിലേക്കെത്തിയ മുത്തശ്ശി കുട്ടിയെ കാണാതായതോടെ മുറ്റത്തേക്ക് ഓടിയെത്തിയപ്പോൾ സ്ത്രീ കുട്ടിയെ തോളിലിട്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ സ്ത്രീയുടെ പർദ്ദയിൽ പിടിച്ച് വലിക്കുകയും ബഹളംവയ്ക്കുകയും ചെയ്തതോടെ രക്ഷപ്പെടാനായി

കുട്ടിയെ മുറ്റത്തു കിടന്ന കാറിന്റെ ബോണറ്റിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ മുത്തശ്ശി പർദയിൽ നിന്ന് പിടിവിട്ട് കുട്ടിയെ എടുക്കുന്നതിനിടെ ഈ സ്ത്രീ അവിടെ നിന്നും കടന്നു കളഞ്ഞു. മുത്തശ്ശി നാട്ടുകാരോട് സംഭവം പറഞ്ഞതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ

മാർത്തോമ ഭാഗത്തെ ഒരു വീട്ടിൽ കയറി ഭിക്ഷാടനം നടത്തുന്നതിനിടെ ഇവർ പിടിയിലാകുകയായിരുന്നു. മുഖത്തും ഇടതു ചെവിക്കും പരിക്കേറ്റ കുട്ടിയെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ പിതാവ് പ്രവാസിയും മാതാവ് എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരിയുമാണ്.