മണക്കാട്: വേനൽ രൂക്ഷമായതിനിടയിൽ കുടിവെള്ളവിതരണം തടസപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കി. മണക്കാട് പഞ്ചായത്തിലെ കുന്നത്തുപാറയിലുള്ള പതിനഞ്ചോളംവീട്ടുകാരാണ് ആറുമാസത്തോളമായി കൃത്യമായി കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്നത്. പഞ്ചായത്ത് അധികൃതരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും പ്രശ്‌നപരിഹാരം കണ്ടെത്തുമെന്ന് പറയുന്നുണ്ടെങ്കിലും നടപടിയായില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഴയ ടാങ്കിൽ നിന്നായിരുന്നു ഇവിടേയ്ക്ക് വെള്ളം എത്തിച്ചിരുന്നത്. പ്രളയകാലത്ത് പമ്പുഹൗസിൽ വെള്ളം കയറിയതിനെ തുടർന്ന് പ്രവർത്തനം നിറുത്തിവയ്ക്കുകയായിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്ഷൻ എടുത്താൽ ഇഷ്ടംപോലെ ജലം ലഭിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. പുതിയ കണക്ഷൻ നൽകുന്നതിന് വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു കരാറുകാരൻ ഓരോ കണക്ഷനും മൂവായിരം രൂപ വീതം ആവശ്യപ്പെട്ടു. തുടർന്ന് പരാതിയുമായി വാട്ടർ അതോറിട്ടി അധികൃതരെ സമീപിച്ചു. ഇവർ നിർദ്ദേശിച്ചതനുസരിച്ച് ഒരു കരാരുകാരൻ ആയിരം രൂപ നിരക്കിൽ കണക്ഷനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. ഇതേത്തുടർന്നുണ്ടായ വിരോധം മൂലം ചില കരാറുകാർ ബോധപൂർവ്വം വാൽവുകൾ അടച്ചുവയ്ക്കുന്നതാണ് പൈപ്പ് ലൈനിൽ വെള്ളം എത്താത്തതെന്നും ആക്ഷേപമുണ്ട്. പമ്പു ഹൗസിലെ ജീവനക്കാരെ സമീപിച്ചപ്പോൾ പമ്പു ചെയ്യുന്ന ഉത്തരവാദിത്വമേ ഉള്ളൂവെന്നും എവിടെയൊക്കെ വാൽവുകൾ ഉണ്ടെന്നത് അറിയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഇതേസമയം ഗ്രാമസഭ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്ന സമയത്ത് തലേദിവസം വെള്ളം എത്തുന്നുമുണ്ട്. ബോധപൂർവ്വം കുടിവെള്ള വിതരണം മുടക്കുന്നതാണെന്ന സംശയം ഉയരാൻ കാരണം ഇതാണ്. കൂലിപ്പണിക്കാരായ ഇവർ ഇപ്പോൾ പണം നൽകി വാഹനത്തിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം വെള്ളം വാങ്ങുന്ന സ്ഥിതിയാണ്.