കട്ടപ്പന/തൊടുപുഴ: പിതൃസ്മരണയിൽ ശിവപഞ്ചാക്ഷരീ മന്ത്രം ഏറ്റുചൊല്ലിയ വിശ്വാസികൾ ജില്ലയിലെ ക്ഷേത്രങ്ങൾ ഭക്തിസാന്ദ്രമാക്കി. രാവേറെ കാത്തിരുന്ന ജനസഹസ്രം ശനിയാഴ്ച പുലർച്ചെ മുതൽ ബലിതർപ്പണം നടത്തി. എള്ളും പൂവും ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ നറുക്കിലയിൽ പിതൃക്കൾക്ക് നേദിച്ച് പ്രണാമമർപ്പിച്ച് വിശ്വാസികൾ ജലാശയങ്ങളിൽ മുങ്ങിനിവർന്നു. തുടർന്ന് ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ഭക്തജനങ്ങൾ മടങ്ങിയത്. പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രങ്ങളിൽ അനുഭവപ്പെട്ടത്. ലോറേഞ്ചിലെയും ഹൈറേഞ്ചിലെയും വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.