തൊടുപുഴ: പകൽ എരിതീയിലാണെങ്കിൽ, രാത്രി വറചട്ടിയിൽ...ഇതാണ് സാധാരണക്കാരന്റെ ഇപ്പോഴത്തെ അവസ്ഥ. കൊടുംചൂടിൽ നിൽക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാതെ വെന്തുരുകുകയാണ്. സൂര്യൻ കത്തിജ്വലിക്കുന്ന പകലിൽ പുറത്തിറങ്ങാൻ പോലുമാകുന്നില്ല. രാത്രി ഉറങ്ങാനാകാത്തവിധം ചൂട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ കനത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. തൊടുപുഴക്കാരാണ് ചൂടിന്റെ കാഠിന്യമേറെ അനുഭവിക്കുന്നത്. 37 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ തൊടുപുഴയിൽ രേഖപ്പെടിയത്. വരും ദിവസങ്ങളിൽ ഇത് 39 ഡിഗ്രി വരെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത് . അന്തരീക്ഷത്തിൽ ഈർപ്പമുള്ളതിനാൽ 40 ഡിഗ്രി സെൽഷ്യസ് ചൂടിന് തുല്യമായി ഇത് അനുഭവപ്പെടും. ഒരു മഴയ്ക്കായി വേഴാമ്പലിനെ പോലെ ജനം കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഓരോ ദിവസവും ചൂട് കൂടുന്നതല്ലാതെ ഒരു മാറ്റവുമില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിലും കനത്ത ഉഷ്ണമാണ് അനുഭവപ്പെടുന്നത്. ഇവിടെ ചിലയിടങ്ങളിൽ മഴ ലഭിച്ചത് കാർഷിക വിളകൾക്ക് ആശ്വാസമായെങ്കിലും ചൂടിന് കാര്യമായ ശമനമൊന്നുമില്ല. പകൽ സമയങ്ങളിൽ ടൗണുകളിൽ ആളിറങ്ങാൻ മടിക്കുകയാണ്. ഇത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പകൽ സമയങ്ങളിലെ ജോലി സമയം ക്രമീകരിച്ചിട്ടുണ്ടെങ്കിലും അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന തൊഴിലാളികൾ വെന്തുരുകാതെ വീട്ടിൽ അടുപ്പ് വേവില്ല. ജില്ലയിൽ പലയിടത്തും കാട്ടുതീയും വ്യാപകമായിട്ടുണ്ട്. ജില്ലയിൽ പലയിടത്തും സൂര്യതാപ ഭീഷണിയും നിലനിൽക്കുന്നതായി ആരോഗ്യ വകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വിവിധയിടങ്ങളിലെ ചൂട്
തൊടുപുഴ- 37 ഡിഗ്രി സെൽഷ്യസ്
കട്ടപ്പന- 34
കുമളി- 33
ചെറുതോണി- 36
മൂന്നാർ- 30
പീരുമേട്- 32
വാഗമൺ 32
പുല്ലുവരെ കരിഞ്ഞു
രണ്ടാം പ്രളയത്തിൽ തകർന്ന കൃഷിയിടങ്ങളിൽ പുതു കൃഷികൾ ആരംഭിച്ചു പതിയെ തിരിച്ചുവരുന്നതിനിടയിലെ ഈ കൊടുംവേനൽ വീണ്ടും കർഷകർക്ക് തിരിച്ചടിയായി. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിപോയതായി കർഷകർ പറയുന്നു. കനത്ത ചൂടിൽ പാൽ കുറഞ്ഞത് ക്ഷീരമേഖലയെയും കാര്യമായി ബാധിച്ചു. തീറ്റ പുല്ല് ഉണങ്ങി കരിഞ്ഞു പോവുന്നതും പ്രതിസന്ധിയാണ്.
ദാഹനീരിനായി അലഞ്ഞ്
ദിവസങ്ങളായി മഴ പോലും പെയ്യാതെ കടുത്ത വേനൽ തുടരുന്നത് കുടിവെള്ള ക്ഷാമം അതി രൂക്ഷമാക്കി. കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസുകൾ വറ്റിവരണ്ടു. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്ന് പലരും തലച്ചുമടായാണ് കുടിവെള്ളമെത്തിക്കുന്നത്. ചിലയിടങ്ങളിൽ പണം കൊടുത്ത് വാങ്ങിക്കുന്ന സ്ഥിതിയുണ്ട്. പല കുടിവെള്ള പദ്ധതികളും നിലച്ചു. വിവിധയിടങ്ങളിലെ തോടുകളിലും ഒഴുക്കു നിലച്ചിരിക്കുകയാണ്. മലങ്കര ഡാമിൽ നിന്നുള്ള രണ്ട് കനാലുകളാണ് തൊടുപുഴ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസം.
തണുത്തുറഞ്ഞ് മൂന്നാർ
ജില്ലയിലെ മറ്റ് പ്രദേശങ്ങൾ ചുട്ടുപൊള്ളുമ്പോൾ തണുത്തുറഞ്ഞ് മൂന്നാർ. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ പല ഭാഗത്തും പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നു. പല എസ്റ്റേറ്റുകളിലും പുലർച്ചെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരൈ, സൈലന്റ്‌വാലി, പെരിയവരൈ, ചിറ്റുവരൈ എസ്റ്റേറ്റുകളിലും മൂന്നാർ ടൗണിലും പുലർകാലത്ത് പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ രേഖപ്പെടുത്തിയപ്പോൾ നല്ലതണ്ണിയിൽ രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.