കണ്ണൂർ :പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പകരം ഉപയോഗിക്കാവുന്ന ഉത്പ്പന്നങ്ങൾ ഒരുക്കി ശ്രദ്ധേയമാവുകയാണ് കണ്ണൂരിൽ നടക്കുന്ന പ്ലാസ്റ്റിക് ബദൽ മേള. കണ്ണൂർ കോർപ്പറേഷന്റെയും ഹരിത കേരള വിഷന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ കോർപ്പറേഷൻ മൈതാനത്ത് സംഘടിപ്പിച്ച മേളയിലാണ് വിവിധ തരം ബദൽ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചത്.
മീനും ഇറച്ചിയും വാങ്ങാൻ എട്ട് മണിക്കൂർ വരെ ഈർപ്പം പുറത്ത് വരാത്ത പേപ്പർ ബാഗുകൾ ഉൾപ്പെടെ വ്യത്യസ്തമായ നിരവധി ഉല്പന്നങ്ങളാണ് മേളയിൽ ഉള്ളത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനത്തിന് പിന്നാലെ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ബദൽ മാർഗങ്ങൾ പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യം. തുണി,പേപ്പർ,പാള തുടങ്ങി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവുമാണ് മേളയിൽ നടക്കുന്നത്.
മീൻ, ഇറച്ചി തുടങ്ങിയവ പൊതിയാൻ എട്ട് മണിക്കൂർ വരെ ഈർപ്പം പിടിച്ചു നിർത്തുന്ന പേപ്പർ ബാഗ് ഉൾപ്പെടെയുള്ള വ്യത്യസ്തമായ ഉല്പന്നങ്ങളാണ് മേളയിൽ എത്തുന്നവരെ ആകർഷിക്കുന്നത്.മേളയുടെ ഉദ്ഘാടനം മേയർ സുമ ബാലകൃഷ്ണൻ നിർവഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി ഡി. സാജു,വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാഹിന മൊയ്തീൻ,പ്ലാൻ റിസോഴ്‌സ് പേഴ്‌സൺ പി.പി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കേരള ദിനേശ്,കുടുംബശ്രീ തുടങ്ങിയവയും ചെറുകിട വ്യവസായ യൂണിറ്റുകളുമാണ് ഉല്പങ്ങൾ പ്രദർശിപ്പിക്കുന്നത്.കണ്ണൂർ കോർപ്പറേഷനിൽ നടന്ന മേളയിലേക്ക് ബദൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും വാങ്ങാനും നിരവധി പേരാണ് എത്തുന്നത്.മേള ഇന്ന് അവസാനിക്കും.