കണ്ണൂർ: പിതാവിനൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസുള്ള കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്തെ പാറകൂട്ടത്തിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ, പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11മണിക്ക് വീട്ടിനടുത്ത് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെ രാവിലെ 6.20ന് കാണാതായെന്നാണ് സിറ്റി പൊലീസിൽ നൽകിയ പരാതിയിലുള്ളത്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി മാതാവ് ശരണ്യയുടെ ബന്ധുക്കൾ ആരോപിച്ചു. ദമ്പതികൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവരെയെല്ലാം സിറ്റി പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
മൂന്നു വർഷം മുൻപാണ് ശരണ്യയും പ്രണവും വിവാഹിതരായത്. ഇരുവരും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കുട്ടിക്ക് പനിയുണ്ടായിരുന്നു. ഏറെ വൈകിയും കുട്ടി ഉറങ്ങാതെ കരഞ്ഞു കൊണ്ടിരുന്നു. വെളുപ്പിന് മൂന്നു മണിയോടെ ശരണ്യ കുട്ടിയെ പ്രണവിന്റെ കൂടെ മുറിയിൽ കിടത്തിയുറക്കി സെൻട്രൽ ഹാളിൽ ഉറങ്ങാൻ പോയി. പിന്നീട് രാവിലെ കുട്ടിയെ കാണാതാവുകയായിരുന്നു. പ്രണവിനോട് ചോദിച്ചപ്പോൾ അറിയില്ലെന്നും പൊലീസിൽ പരാതി നൽകാമെന്നും പറഞ്ഞു.
കുട്ടിയെ കാണാനില്ലെന്ന് പ്രണവ് തന്നെയാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസിന്റെ അന്വേഷണത്തിൽ വീട്ടിൽ നിന്ന് അധികം ദൂരെയല്ലാതെ കടലോരത്ത് പാറക്കൂട്ടത്തിനിടയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ ഇടതു കണ്ണിന്റെ ഭാഗത്ത് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പാറക്കൂട്ടത്തിൽ ഇടിച്ചതാവും ഈ മുറിവെന്നും പൊലീസ് പറഞ്ഞു. മലർന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം.