നീലേശ്വരം: നഗരസഭാ പരിധിയിൽ കണ്ടെത്തിയ കൈയേറ്റ ഭൂമി ഏറ്റെടുത്ത് സംരംക്ഷിക്കുമെന്ന് ചെയർമാൻ പ്രൊഫ. കെ. പി. ജയരാജൻ പറഞ്ഞു. നഗരസഭയിലെ അഞ്ചേക്കറോളം ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കൈയേറി മണ്ണിട്ട് നികത്തിയത്. റവന്യു വകുപ്പിന്റെ സഹായത്തോടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി. കച്ചേരിക്കടവ്, നീലേശ്വരം പാലത്തിന് പടിഞ്ഞാറ് ഭാഗം, ബലിയ പട്ടം ടൈൽസിന് സമീപം കച്ചേരി കടവ്, എന്നിവിടങ്ങളിലാണ് കൈയേറിയ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.

അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്ത് നഗരസഭ അടുത്തുതന്നെ കല്ല് കെട്ടിയോ, കമ്പിവേലി കെട്ടിയോ സംരക്ഷിക്കുമെന്നും ചെയർമാൻ കേരളകൗമുദിയോട് പറഞ്ഞു. ഇവ ഏറ്റെടുത്ത് സംരംക്ഷിച്ചതിന് ശേഷം നഗരസഭയുടെ പരിധിയിലുള്ള മറ്റ് കൈയേറ്റ ഭൂമികളും അളന്ന് തിട്ടപ്പെടുത്തി നഗരസഭ ഏറ്റെടുത്ത് സംരംക്ഷിക്കും. കോട്ടപ്പുറം, കടിഞ്ഞി മൂല, ആനച്ചാൽ, കച്ചേരി പുഴയോരം, തൈക്കടപ്പുറം ഭാഗങ്ങളിലും ഇപ്പോൾ സ്വകാര്യ വ്യക്തികൾ പുഴ കൈയേറി മണ്ണിട്ട് നികത്തി തെങ്ങിൻ തൈ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പുഴയോരങ്ങളും തോടുകളുമാണ് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തി കൈയേറിയത്.

ഒരു വർഷം മുമ്പുതന്നെ നഗരസഭ കൈയേറ്റങ്ങൾ കണ്ടെത്തിയിരുന്നു. കൈയേറ്റഭൂമി കണ്ടെത്തിയ വിവരം സ്വകാര്യ വ്യക്തികളെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം കൈയേറ്റങ്ങൾ അല്പം കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിരിക്കയാണ്.