koodathayi-model-

വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി ജോളിയുടെ ആദ്യഭർത്താവ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ അമ്മാവൻ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് 2016 പേജുള്ള കുറ്റപത്രം ഇന്നലെ രാവിലെ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്.

കേസിൽ ആകെ 178 സാക്ഷികളുണ്ട്. കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

മഞ്ചാടിയിൽ മാത്യുവിന്റെ മരണം 2014 ഫെബ്രുവരി 24-നായിരുന്നു. റോയ് തോമസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച മാത്യു പോസ്റ്റ്മോർട്ടത്തിനായി ആവശ്യപ്പെട്ടിരുന്നു. റോയിയുടെ സ്വത്ത് ജോളിക്ക് നൽകരുതെന്നും പറഞ്ഞിരുന്നു മാത്യു. ഇതിന് പ്രതികാരം തീർക്കാൻ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലർത്തി മാത്യുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറൽ എസ്.പി കെ.ജി.സൈമൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റാരുമില്ലാത്ത സമയത്ത് മാത്യുവിന്റെ വീട്ടിലെത്തിയ ജോളി ആദ്യം മദ്യത്തിൽ സയനൈഡ് കലർത്തി നൽകി. പിന്നീട് വീട്ടിലേക്ക് മടങ്ങി. കുറച്ച് കഴിഞ്ഞ് വീണ്ടും ചെന്നപ്പോൾ മാത്യു അവശനായി കിടക്കുന്നത് കണ്ട് കുടിവെള്ളത്തിലും സയനൈഡ് കലർത്തി നൽകുകയായിരുന്നു. മാത്യു മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

റോയ് തോമസ്, സിലി, ആൽഫിൻ കൊലക്കേസുകളിലാണ് പൊലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചത്. റോയിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസുകളുടെ കുറ്റപത്രം ഈ ആഴ്ച തന്നെ സമർപ്പിക്കും.