കൽപ്പറ്റ: പുലർച്ചെ റോഡ് വക്കിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ്. ചീക്കല്ലൂർ പുളിക്കൽവയൽ കോളനിയിലെ ബിനുവിന്റെ ഭാര്യ പാർവതി(27)ക്കും മകനുമാണ് കനിവ് 108 ആംബുലൻസ് രക്ഷകരായത്.
വ്യാഴാഴ്ച പുലർച്ചെ നാലേമുക്കാലോടെ പാർവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുലർച്ചെ അഞ്ചു മണിയോടെ വീട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 108 ആംബുലൻസ് ചീക്കല്ലൂരിലേക്ക് തിരിച്ചു. ഉൾപ്രദേശമായതിനാൽ ഇവിടേക്ക് വാഹനങ്ങൾക്ക് എത്താൻ പ്രയാസമാണ്. അതിനാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ പാർവതിയെയും കൂട്ടി ബന്ധുക്കൾ റോഡിലേക്ക് നടക്കുകയായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് പാർവതിക്ക് നടക്കാൻ കഴിയാതെ വന്നു. പൈലറ്റ് കെ.ജി.എൽദോ ആംബുലൻസ് സ്ഥലത്തേക്ക് എത്തിച്ച ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി.വി.സ്വപ്ന പാർവതിയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും കുഞ്ഞു പുറത്തു വന്നിരുന്നു. ഉടൻ തന്നെ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും കൈനാട്ടി ജനറൽ ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ബിനു, പാർവതി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് ഇത്.