മാനന്തവാടി: ജില്ലയിലെ ഏക കൈത്തറി നെയ്ത്ത്, വിപണന കേന്ദ്രമായ തൃശ്ശിലേരിയിലെ വയനാട് നെയ്ത്ത് ഗ്രാമം വിനോദ സഞ്ചാര മേഖലയിലേക്കും പ്രവേശിക്കുന്നു. പുതിയ ഉൽപ്പന്നങ്ങളുമായി വിപണി കീഴടക്കാനൊരുങ്ങുകയാണ് വയനാട് നെയ്ത്തുഗ്രാമം .
തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ 2001ലാണ് ആദിവാസി സ്ത്രീകളുടെ പുനരധിവാസം ലക്ഷ്യമിട്ട് വയനാട് ഹാന്റ് ലൂം പവർലൂം ആൻഡ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോർപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. വിവിധതരം വസ്ത്രങ്ങൾ, വീടുകൾ ഓഫീസുകൾ എന്നിവിടങ്ങളിലേക്കും മറ്റും ആവശ്യമായ ഫർണിഷിങ് ക്‌ളോത്ത്, ബെഡ് ഷീറ്റ്, കർട്ടൻ, സ്‌ക്കൂൾ യൂണിഫോം തുടങ്ങിയവ സൊസൈറ്റിയിൽ നെയ്‌തെടുത്ത് വിപണനം ചെയ്യുന്നുണ്ട്.
ഇതിനായി മാനന്തവാടി, മീനങ്ങാടി, നടവയൽ, തൃശ്ശിലേരി എന്നിവിടങ്ങളിൽ 4 ഷോറൂമുകളും തിരുനെല്ലിയിൽ ഒരു ഔട്ട് ലെറ്റുമുണ്ട്. 60 തറി യന്ത്രങ്ങളും, 20 കൈത്തറി യന്ത്രങ്ങളും കേന്ദ്രത്തിലുണ്ട്. 60 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളാണ്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന തുണിത്തരങ്ങൾ വയനാട് നെയ്ത്ത് ഗ്രാമം എന്ന പേരിലാണ് വിപണിയിലെത്തുന്നത്. സൊസൈറ്റിക്ക് സ്വന്തമായുള്ള 14 ഏക്കറോളം സ്ഥലം ബൃഹത്തായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതി സർക്കാരിലേക്ക് സമർപ്പിച്ചതായി സൊസൈറ്റി സെക്രട്ടറി സജീർ പറഞ്ഞു. നെയ്ത്ത് ഗ്രാമത്തിന്റെ പ്രവർത്തനം കാണാൻ ആളുകളെ എത്തിക്കുക എന്നതാണ് ലക്ഷ്യം. പൂന്തോട്ടം, ബയോ പാർക്ക് എന്നിവ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.