നാദാപുരം: കിഴക്കൻ മലയോര ജനതയ്‌ക്ക് ആശ്വാസവുമായി നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ശനിയാഴ്ച വൈകിട്ട് മന്ത്രി കെ.കെ. ശൈലജ നാടിന് സമർപ്പിക്കും. സർക്കാർ മലബാർ പാക്കേജിലുൾപ്പെടുത്തി അഞ്ച് കോടി 81 ലക്ഷം രൂപ ചെലവിലാണ് അത്യാധുനിക സംവിധാനങ്ങളുള്ള ബഹുനില കെട്ടിടം നിർമ്മിച്ചത്. പീഡിയാട്രിക്ക്, ജനറൽ സർജറി ദന്തൽ, ഗൈനക്കോളജി, അനസ്തേഷ്യ, എക്സെറെ എന്നീ സംവിധാനങ്ങൾ ഇതോടെ ഒരു കുടയുടെ കീഴിലാകും.
വിപുലമായ ഫാർമസി സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. പതിനാല് ഡോക്ടർമാരുൾപ്പെടെ നൂറോളം ജീവനക്കാരുടെ സേവനവുമുണ്ടാകും. വളയം, വാണിമേൽ, ചെക്യാട്, നാദാപുരം, പുറമേരി, എടച്ചേരി പഞ്ചായത്തുകളിൽ നിന്നായി ആയിരത്തിലേറെ ജനങ്ങളാണ് ദിവസവും ഇവിടെ ചികിത്സ തേടുന്നത്.
ഉദ്ഘാടന ചടങ്ങിൽ കെ. മുരളീധരൻ എം.പി, ബിനോയ് വിശ്വം എം.പി, പാറക്കൽ അബ്ദുള്ള എം.എൽ.എ എന്നിവർ പങ്കെടുക്കും. ഉദ്ഘാടത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇ.കെ. വിജയൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.