കൽപറ്റ: ബോസ്റ്റൺ ഫുൾ മാരത്തണിൽ 55 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മത്സരിക്കാൻ വയനാട്ടുകാരൻ ലോറി ഡ്രൈവർ. മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസ് ആണ് വിശ്വപ്രസിദ്ധമായ മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്നത്.
ജനുവരി 19ന് നടന്ന ടാറ്റ മുംബൈ ഇന്റർനാഷണൽ ഫുൾ മാരത്തണിൽ അഞ്ചാമനായി ഫിനിഷ് ചെയ്താണ് തോമസ് യോഗ്യത നേടിയത്. മൂന്നു മണിക്കൂറും 34 മിനിറ്റുമെടുത്താണ് തോമസ് 42 കിലോമീറ്റർ ഓടിത്തീർത്തത്.
ആറു വർഷമായി ദേശീയ മാസ്‌റ്റേഴ്സ് മീറ്റുകളിൽ സജീവമാണ് തോമസ്. 2018ൽ ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് മീറ്റിൽ പത്തു കിലോമീറ്റർ ഓട്ടത്തിൽ സ്വർണവും, അഞ്ച് കിലോമീറ്ററിൽ വെള്ളിയും, 1,500 മീറ്ററിൽ വെങ്കലവും നേടി അക്കൊല്ലം സ്‌പെയിനിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് മീറ്റിൽ മത്സരിക്കുന്നതിനു യോഗ്യത നേടിയെങ്കിലും സാമ്പത്തിക പ്രയാസം കാരണം സ്‌പെയിൻ യാത്ര നടന്നില്ല.
കഴിഞ്ഞ ഡിസംബറിൽ കൊച്ചി ഫുൾ മാരത്തണിൽ സ്വർണം നേടിയ തോമസ് ഈ വർഷം വേറേയും നേട്ടങ്ങൾ കൊയ്തു. കണ്ണൂർ മാങ്ങാട്ടുപറമ്പിൽ ജനുവരി അഞ്ചിനു നടന്ന ഓൾ കേരള മാസ്‌റ്റേഴ്സ് മീറ്റിൽ 55 പ്ലസ് വിഭാഗത്തിൽ പത്തു കിലോമീറ്ററിലും അഞ്ചു കിലോമീറ്ററിലും ഒന്നാമനായി ഫിനിഷ് ചെയ്ത തോമസ് 1,500 മീറ്ററിൽ വെള്ളി നേടി. ഫെബ്രുവരി ഒമ്പതിലെ മണിപ്പാൽ ഹാഫ് മാരത്തണിൽ സ്വർണം നേടി.ഫെബ്രുവരി 23ലെ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് ഡൽഹി മാരത്തണിൽ രണ്ടാമനായാണ് ഫിനിഷ് ചെയ്തത്.
രണ്ടു പതിറ്റാണ്ടായി ലോറി ഡ്രൈവറാണ് തോമസ്. തൊഴിലിനിടെ കഴുത്തുവേദന അലട്ടിയപ്പോൾ വ്യായാമത്തിന് തുടങ്ങിയ നടത്തമാണ് പിന്നീട് തോമസിനെ മാസ്‌റ്റേഴ്സ് മീറ്റുകളിലെ താരമാക്കിയത്. സ്‌കൂൾ പഠനകാലത്ത് തോമസിന് സ്‌പോർട്സിൽ കമ്പം ഉണ്ടായിരുന്നില്ല. 2014ൽ മുത്തൂറ്റ് ഫിനാൻസ് കൊച്ചിൻ മാരത്തണിൽ പങ്കെടുത്ത ശേഷമാണ് ദീർഘദൂര ഓട്ടത്തിൽ താൽപ്പര്യമുണർന്നത്.
താമരശേരി ചുരത്തിലെ അടിവാരം മുതൽ ലക്കിടി വരെ ഓടിക്കയറുന്നതായിരുന്നു പരീശീലനമുറകളിലൊന്ന്. മൂന്നു വർഷത്തിനുശേഷം, 2017ൽ നടന്ന 21 കിലോമീറ്റർ കൊച്ചിൻ മാരത്തണിൽ തോമസ് ഒന്നാമനായി. കൊച്ചി ഹാഫ് മാരത്തണിൽ 55 പ്ലസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തോമസിനെ സച്ചിൻ ടെൻഡുൽക്കറാണ് മെഡൽ അണിയിച്ചത്.
പ്രായം അറുപതിനടുത്താണെങ്കിലും ഇനിയും ഏറെ ഓടിത്തീർക്കാനുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം. ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.