prk-72-2020-1-

കോട്ടയം: കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുള്ള രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുമ്പ് വിദേശത്തുനിന്നെത്തിയ ഇവർ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം പൊതുജന സമ്പർക്കമില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു.

പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവർ അറിയിച്ചതിനെതുടർന്ന് ആരോഗ്യവകുപ്പ് ആംബുലൻസ് അയച്ച് മെഡിക്കൽ കോളേജിൽ എത്തിച്ച് നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

ജില്ലയിൽ ആർക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ചൈന,ഹോങ്കോംഗ് എന്നിവിടങ്ങളിൽനിന്ന് രണ്ടാഴ്ച്ചക്കുള്ളിൽ നാട്ടിലെത്തിയ 79പേർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിയുന്നുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും എല്ലാ ദിവസവും ഇവരുടെ ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ് അറിയിച്ചു.

റിപ്പോർട്ട് ചെയ്യണം

രോഗബാധിതമേഖലകളിൽനിന്ന് ജനുവരി മുതൽ കേരളത്തിൽ എത്തിയിട്ടുള്ളവർ നിർബന്ധമായും 1056 എന്ന നമ്പരിലോ 0471 2552056 എന്ന നമ്പരിലോ വിളിച്ചറിയിക്കണം. രോഗ ലക്ഷണങ്ങളുള്ളവർ ജില്ലാ ആശുപത്രി ഫിസിഷ്യൻ ഡോ. സിന്ധു ജി. നായരെ (9447347282) ബന്ധപ്പെട്ട് നിർദേശങ്ങൾ സ്വീകരിക്കണം. ഇവർ യാതൊരു കാരണവശാലും പൊതു വാഹനങ്ങളിലോ, ടാക്‌സികളിലോ ആശുപത്രികളിലേക്ക് എത്തരുത്. വിവരം നൽകിയാൽ ആംബുലൻസ് വിട്ടുനൽകും.


പ്രത്യേക കൺട്രോൾ റൂം തുറന്നു

ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് കൊറോണ നിരീക്ഷണ ജില്ലാ
കൺട്രോൾ റൂം ആരംഭിച്ചു.കൊറോണ ബാധിതമേഖലകളിൽനിന്ന്, പ്രത്യേകിച്ച് ചൈനയിൽനിന്ന് ജില്ലയിൽ എത്തുന്നവരുടെ വിവരങ്ങൾ 1077, 0481 2304800 (24 മണിക്കൂറും) എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്കോ, ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർക്കോ, റസിഡന്റ്സ് അസോസിയേഷനുകൾക്കോ അറിയിക്കാം.

കമ്മിറ്റികൾ രൂപീകരിച്ചു


രോഗ പ്രതിരോധ നിരീക്ഷണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ 15 കമ്മിറ്റികൾ രൂപീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ആർ. രാജൻ (രോഗ നിരീക്ഷണം), ടെക്‌നിക്കൽ അസിസ്റ്റന്റ് കെ.എം. ശശികുമാർ (കോൾ സെന്റർ നിയന്ത്രണം), ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ (ജീവനക്കാരുടെ ഏകോപനം), ഡോ. ടി. അനിതകുമാരി (പരിശീലനം), സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ എസ്. അജിത (മരുന്നുകളുടെയും സാമഗ്രികളുടെയും വിതരണം),ഡോ. പി.എൻ. വിദ്യാധരൻ (ഐസൊലേഷൻ വാർഡ് ക്രമീകരണം), ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് (മാധ്യമ ഏകോപനം), ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ (പൊതുജനബോധവത്കരണം), ആരോഗ്യകേരളം മീഡിയ ഓഫീസർ സി.ആർ. വിനീഷ് (ഡോക്യുമെന്റേഷൻ), ജില്ലാ ടി.ബി ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ (സ്വകാര്യ ആശുപത്രികളുടെ ഏകോപനം), ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സി.ജെ. സിത്താര (വിദഗ്ധരുടെ ഏകോപനം), മണികണ്ഠൻ (ആംബുലൻസ്), ജില്ലാ ആശ കോ ഓർഡിനേറ്റർ ജെസി അനൂപ് (സന്നദ്ധ പ്രവർത്തകരുടെ ഏകോപനം), ജില്ലാ മാനസിക ആരോഗ്യ പരിപാടി കോ ഓർഡിനേറ്റർ ഡോ.സൗമ്യ സുശീലൻ (സൈക്കോളജിക്കൽ സപ്പോർട്ട്) എന്നിവർക്കാണ് വിവിധ കമ്മിറ്റികളുടെ ചുമതല.

പരിശീലനം പൂർത്തിയായി


ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക്‌ രോഗ പ്രതിരോധം, ചികിത്സ, റഫറൽ, അണുബാധ നിയന്ത്രണം, ഐസൊലേഷൻ,രോഗ പരിശോധന എന്നിവയിൽ പരിശീലനം പൂർത്തിയായി. എല്ലാ സ്വകാര്യ ആശുപത്രികളിലെയും ഡോകടർമാർക്കായി ഇന്ന് കോട്ടയം ഐ.എം.എ ഹാളിൽ ഏകദിന പരിശീലന പരിപാടി നടക്കും. ആശാ, അങ്കണവാടി പ്രവർത്തകർക്കുള്ള പരിശീലനം ഏഴിനകം പൂർത്തീകരിക്കും. ആയുർവേദ,ഹോമിയോ ഡോക്ടർമാർക്ക്‌ രോഗലക്ഷണങ്ങൾ സംബന്ധിച്ചും റഫറൽ സംബന്ധിച്ചും അഞ്ചിന് പരിശീലനം നൽകും.